Monday, January 19, 2026

 ദിൽവാരാക്ഷേത്രം 

=================

രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷൻ ആയ   മൗണ്ട് അബുവിൽ സ്ഥിതിചെയ്യുന്ന ജൈനമതക്ഷേത്രമാണ്   ദിൽവാരാക്ഷേത്രം. ഒരുപക്ഷേ മൗണ്ട് അബുവിലെത്തുന്ന സഞ്ചാരികളിൽ ഏറ്റവുംകൂടുതൽപേർ സന്ദർശിച്ചിരിക്കുന്നത് ഒരു മാർബിൾശിലാവിസ്മയമായ  ഈ ജൈനക്ഷേത്രസമുച്ചയമായിരിക്കും. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ജൈനതീർത്ഥാടനകേന്ദ്രമാണ് ഇത്. ആദ്യമായി ഈ ക്ഷേത്രം സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചത് 2001-ൽ ആയിരുന്നു. ഇരുപതുവർഷങ്ങൾക്കുശേഷം, 2021-ൽ  കോവിഡ് കാലത്തെ അടച്ചുപൂട്ടലുകൾക്കുശേഷം വീണ്ടും ക്ഷേത്രം സന്ദർശകർക്ക് തുറന്നുകൊടുത്ത സമയത്താണ് ഞാൻ വീണ്ടും ദിൽവാരാ ക്ഷേത്രത്തിലെത്തിയത്.  


പതിനൊന്നുമുതൽ പതിനാറുവരെയുള്ള  നൂറ്റാണ്ടുകളിലാണ്  ഈ ക്ഷേത്രങ്ങളുടെ  നിർമ്മാണം നടന്നത്. അതിസൂക്ഷ്മവും അതിലേറെ സങ്കീർണവുമായ, എന്നാൽ അങ്ങേയറ്റം പരിപൂർണ്ണത നിലനിർത്തി മെനെഞ്ഞെടുത്തിരിക്കുന്ന അതിമനോഹരമായ വെണ്ണക്കൽകവിതകളാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. സ്തൂപങ്ങളും കമാനങ്ങളും ചുവരുകളും  തോരണങ്ങൾ ചാർത്തിയ   വാതിലുകളും   ഉയരത്തിലുള്ള താഴികക്കുടങ്ങളും വേദികകളും എല്ലാം അതിസമർത്ഥരായ ശില്പികളുടെ കലാനൈപുണ്യത്തിന്റെ നിതാന്തനിദർശനങ്ങളാണ്. താജ് മഹലിനെ ലോകാദ്‌ഭുതമായി കാണുന്ന നമുക്ക്, അതിനേക്കാൾ ഏറെ  പുരാതനമായ ഈ വെണ്ണക്കൽവിസ്മയത്തെ എന്തുകൊണ്ട് ലോകാദ്‌ഭുതമായി കാണാൻ കഴിയുന്നില്ലാ  എന്നു ചിന്തിച്ചുപോകുന്നു. 


ക്ഷേത്രത്തിനുള്ളിൽ കടക്കണമെങ്കിൽ ബാഗ്, മൊബൈൽ, കാമറ മുതലായവയൊന്നും കൈയിൽ കരുതാൻ പാടില്ല. അതുകൊണ്ടു പുറത്തുള്ള കൗണ്ടറിനടുത്ത് ഇവയൊക്കെ ടൂർമാനേജരെ ഏല്പിച്ചശേഷം ചെരുപ്പ് ഒരു ഷെൽഫിൽ നിക്ഷേപിച്ചിട്ടാണ് ക്ഷേത്രത്തിലേക്ക് കയറിയത്.ഈ അഭൗമസൗന്ദര്യത്തെ ഒന്ന് കാമറയിലാക്കാൻ കഴിയില്ലല്ലോ എന്ന വ്യഥ മനസ്സിനെ വല്ലാതെ മഥിച്ചുകൊണ്ടിരുന്നു. . ഇരുപതുവർഷംമുമ്പ് ഇവിടെ വന്നപ്പോൾ  കാണാൻസാധിച്ച വെണ്മയും തിളക്കവുമൊന്നും ഇപ്പോൾ കാണാൻ കഴിഞ്ഞില്ല. ഒരുപക്ഷേ കോവിഡ്കാലത്തെ ദീർഘമായ അടച്ചുപൂട്ടലിൽ ക്ഷേത്രത്തിന്റെ പരിപാലനവും നിർത്തിവെച്ചിരുന്നതുകൊണ്ടാവാം ഈ മാറ്റം.




വിവിധഘട്ടങ്ങളിലായി പൂർത്തീകരിക്കപ്പെട്ട ഈ ശില്പകലാസംഗ്രഹം അഞ്ചു പ്രധാനഭാഗങ്ങളുൾപ്പെട്ട ഒരു ക്ഷേത്രസമുച്ചയമാണ്.  ഇവയിൽ ഏറ്റവും പ്രശസ്തവും  പുരാതനവുമായത്,  ആദ്യജൈനതീർത്ഥങ്കരനായിരുന്ന ആദിനാഥ്ജിക്കായി സമർപ്പിക്കപ്പെട്ട വിമൽ വസാഹി  എന്ന ക്ഷേത്രമാണ്. ഗുജറാത്തിലെ സോളങ്കിവംശരാജാവായിരുന്ന വിമൽ ഷാ 1021ൽ  പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ആയിരത്തിയഞ്ഞൂറോളം  ശില്പികളും അതിനടുത്ത് തൊഴിലാളികളും പതിനാലുവർഷംനീണ്ട കഠിനാദ്ധ്വാനത്തിന്റെ മധുരഫലമാണ് വിമൽ വസാഹി . പക്ഷേ പലതവണ വിദേശാക്രമണത്തിനു വിധേയമായ ഈ ക്ഷേത്രത്തിന്റെ പലഭാഗങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. പുനഃരുദ്ധാരണത്തിനു ശ്രമങ്ങൾ നടന്നുവെങ്കിലും മൂലനിർമ്മിതിയുടെ പൂർണ്ണതയും ചാരുതയും  അവയിലൊന്നും ലഭിച്ചതുമില്ല.


 ക്ഷേത്രത്തിന്റെ മുൻപിലെ സഭാതലത്തിൽ  ശില്പമനോഹരമായ  നാല്പത്തിയെട്ടു വെണ്ണക്കൽസ്‌തൂപങ്ങളുണ്ട്. അവയിൽ  മദ്ധ്യത്തിൽ എട്ടുതൂണുകൾ മനോഹരമായ   താഴികക്കുടത്തെ താങ്ങിനിർത്തുന്നു.  അവ തന്നിൽ  ചേരുന്നിടത്തെ  അലുക്കുകളും എല്ലാം ചേർന്നു ഒരു മായികലോകത്തിൽ നമ്മെ എത്തിക്കും. താഴികക്കുടത്തിനു പതിനൊന്നു വൃത്തനിരകളിലാണ് കൊത്തുപണികൾ. ഒരു മാലയുടെ പതക്കംപോലെതോന്നും ഇത്. ചുറ്റുമുള്ള നാലുചുവരുകളിലായി 24 തീർത്ഥങ്കരന്മാരെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇടനാഴികളിലെ മുകൾത്തട്ടിൽ പുരാണകഥകളും  കൊത്തിവെച്ചിരിക്കുന്നു.  ക്ഷേത്രത്തിലെ ആദിനാഥ്ജിയുടെ പ്രതിഷ്ഠ കൃഷ്ണശിലയിൽ ഉള്ളതാണ്. ക്ഷേത്രവാതിലിന് സമീപമുള്ള ഹസ്തിശാലയിൽ പത്തു മാർബിൾഗജവീരന്മാരുണ്ട്. വിമൽ ഷായുടെ പ്രതിമയും അവിടെകാണാം. 




  1231  ൽ  പണിതീർത്ത ലൂണി വസാഹിയാണ് രണ്ടാമത്തെ പ്രധാന ക്ഷേത്രം. വീർധവാൻ എന്ന ഗുജറാത്ത് രാജാവ് തന്റെ സഹോദരനായ ലൂണിയുടെ ഓർമ്മക്കായി നിർമ്മിച്ച ഈ ക്ഷേത്രം 22 )മത് തീർത്ഥങ്കരനായിരുന്ന നേമിനാഥപ്രഭുവിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. സ്തൂപങ്ങളും താഴികക്കുടങ്ങളും ചുവരുകളും മച്ചും നിലവറയുമൊക്കെ വിവിധങ്ങളായ ശില്പങ്ങൾകൊണ്ട് അലംകൃതമാണ്.  ഹസ്തിശാലയും പ്രൗഢമനോഹരം. 


മൂന്നാമതായി പിത്തൽഹാർ ക്ഷേത്രമാണ്. പഞ്ചലോഹവിഗ്രഹമാണ് പ്രതിഷ്ഠയെങ്കിലും അതിലെ പ്രധാന ഘടകപദാർത്ഥം  പിത്തള ആയതിനാലാണ് ക്ഷേത്രത്തിന് ഈ പേരുള്ളത്. ഒന്നാമത്തെ  ജൈനതീർത്ഥങ്കരനായിരുന്ന  ഋഷഭദേവ(ആദിനാഥൻ)ന്റേതാണ് ഇവിടുത്തെയും  പ്രതിഷ്ഠ. വിഗ്രഹം ആക്രമണങ്ങളിൽ  ഏതാണ്ട് വികലമാക്കപ്പെട്ട നിലയിലാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ഈ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർണ്ണമാക്കാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.  ഇടനാഴിയിലെ രംഗമണ്ഡപവും  അപൂർണ്ണമാണ്‌. 


അടുത്തത്  പാർശ്വനാഥക്ഷേത്രമാണ്.  മൂന്നുനിലകളിലായി വിഗ്രഹങ്ങൾ  പ്രതിഷ്ഠിച്ചിരിക്കുന്നപോലെ തോന്നുന്ന ഈ ക്ഷേത്രമാണ് സമുച്ചയത്തിലെ  ഏറ്റവും ഉയരം കൂടിയതും. 23 )o ജൈനതീർത്ഥങ്കകാരനായ പാർശ്വനാഥന്‌ സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽക്കാണുന്ന,  ദേവതമാരുടെയും സാലഭഞ്ജികമാരുടേയുമൊക്കെ ശില്പങ്ങളുടെ സൗന്ദര്യം വാക്കുകളിൽ ധ്വനിപ്പിക്കാൻ കഴിയുന്നതല്ല. അടുത്തത്  ഈ ക്ഷേത്രസമുച്ചയത്തിലെ ഏറ്റവും ചെറിയ നിർമ്മിതിയായ മഹാവീർസ്വാമിക്ഷേത്രമാണ്.  23 )o ജൈനതീർത്ഥങ്കകാരനായ മഹാവീരനാണ് പ്രതിഷ്ഠ. 1582 ലാണ് ക്ഷേത്രത്തിന്റെ നിർമ്മിതിയെങ്കിലും 1764 ൽ സിരോഹിയിലെ  ചിത്രകാരന്മാർ ആലേഖനം ചെയ്ത ഏതാനും ചിത്രങ്ങളും ചുവരുകളുടെ ഉപരിഭാഗങ്ങളിൽ കാണാം. 


അലാവുദ്ദീൻ ഖിൽജി 1311 ൽ ഇവിടെ ആക്രമണം നടത്തിയപ്പോൾ ക്ഷേത്രനിർമ്മിതികൾക്ക് നന്നേ കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട് പല ഭരണാധികാരികളും പുരുദ്ധാരണപ്രവർത്തനങ്ങൾ നടത്തിയെങ്കിലും പൂർവ്വരൂപത്തിന്റെ യഥാതഥമായ സൗന്ദര്യാവിഷ്കാരം അപ്രാപ്യമായി നിലകൊണ്ടു. മാർബിളിന്റെ നിറത്തിൽനിന്ന്   ഈ വ്യത്യാസങ്ങൾ നമുക്കറിയാനുമാകും. 


ക്ഷേത്രത്തിലെ പുരോഹിതന്മാരിൽ ഒരാളെന്നു തോന്നിയ ഒരാളോട് അവിടുത്തെ വിഗ്രഹത്തേക്കുറിച്ചും  ശില്പങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചപ്പോൾ ഒരു ഗൈഡിനെപ്പോലെ എല്ലായിടവും കൊണ്ടുനടന്നു വിശദമായി പറഞ്ഞുതന്നു. കൈയിൽ ബാഗും പേഴ്‌സും പണവുമൊന്നും ഇല്ലാതിരുന്നതുകൊണ്ട്  അദ്ദേഹത്തിന് പ്രതിഫലമൊന്നും നല്കാനുമായില്ല. കാര്യം പറഞ്ഞപ്പോൾ അതൊന്നും സാരമില്ല എന്നുപറഞ്ഞു സന്തോഷത്തോടെ യാത്രയാക്കി. എങ്കിലും ക്ഷേത്രത്തിന്റെ മനോഹാരിത നൽകിയ ആഹ്ലാദത്തോടൊപ്പം  ആ ദുഃഖം ഇന്നും മനസ്സിനെ നീറ്റുന്നുണ്ട്. . 

Sunday, January 18, 2026

Filament prayer

 വിശ്വേശ്വരാ നിന്റെ  നിർമ്മലഭാവത്താൽ 

ഇരുൾവീണ പാതയിൽ ദീപമാകൂ 

ഒരു നേർത്ത തന്തുവാമെന്നിലൂടെന്നുമാ

നന്മതൻ ദീപ്തി  തെളിയട്ടെ  നിത്യവും.

  

ധർമ്മമാം  ശക്തിയും സത്യമാം നിധിയുമായ് 

ഒറ്റയ്ക്കല്ലൊരുമിച്ചു  മുന്നേറുവാനായി 

അക്ഷരജ്ജ്ഞാനത്തിന്നമൃതം പകർന്നുകൊ- 

ണ്ടജ്ഞാനമാറ്റുവാൻ ഊർജ്ജമായി നിറയുക  


ഹൃത്തിലെ  വറ്റാത്ത സ്നേഹപ്രവാഹത്താൽ  

മൊഴികളിൽ നിറയുന്ന കാരുണ്യമധുവിനാൽ

നോവും മനസ്സിനു സ്വാന്തനമാകുവാൻ 

അനുഗ്രഹമേകണേ മേല്ക്കുമേലീശ്വരാ! 



==================================

Filament

A single thread of borrowed light,
a whisper spun in air—
it bridges dark to glowing bright,
a promise, fine and rare.

So slight it seems to bending winds,
yet steady in its aim;
it hums with quiet origin,
a trembling, silver flame.

In canopies of woven stars,
in bulbs of modest glow,
in every fragile thing that sparks
a world we do not know—

there lives a filament of thought,
of longing, pulse, and gleam,
the slender path that carries us
from shadow into dream.

=====================

ദിവ്യജ്യോതി നിറയേണമേ,  

മനസിൽ വെളിച്ചമാവണമേ,  

വചനങ്ങൾ പൂത്തു വീണീടട്ടെ,  

സത്യത്തിന്റെ വഴിയിലൂടെ.


സൃഷ്ടിയുടെ ദീപം കത്തിച്ചീടാൻ  

സഹായമായ് കൈകൊടുക്കണേ,  

വാക്കുകൾ വഴി നീ തന്നു തന്ന  

സൗന്ദര്യം ഞങ്ങൾ പാടട്ടെ.


ഹൃദയങ്ങൾ ചേർത്ത് ഞങ്ങൾ ഇന്നിവിടെ  

ഒരുമയായി ചിന്തിക്കുമ്പോൾ,  

വളർന്നീടട്ടെ സ്നേഹവിത്തുകൾ,  

ജീവിതവഴികളിൽ.


ജ്ഞാനദാതാവേ, തീരെത്തണേ  

എഴുത്തിലും വായനയിലും,  

സ്വാന്തനമായ് നിന്റെ സാന്നിധ്യം  

പകരണമേ ഓരോ വരിയിലും.



കിഴക്കനേഷ്യൻ മരതകമണികൾ - 9

9.ലുവാങ് പ്രബാങ് എന്ന പൈതൃകനഗരത്തിൽ 


=======================================


ലാവോസ്, ഒട്ടും കടൽത്തീരമില്ലാത്ത,  കരകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ്. കടല്‍ത്തീരമില്ലെങ്കിലും    മലകളും  കാടുകളും  മരങ്ങളും പുഴകളുമെല്ലാം   ധാരാളമുള്ള നാടാണിത്. പ്രധാന നദിയായ മീകോങ് നദിയിലും കൈവഴികളിലുമായി ധാരാളം ദ്വീപുകളുമുണ്ട്.  തായ്‌ലാൻഡും മ്യാന്മറും ചൈനയും  വിയറ്റ്നാമും കമ്പോഡിയയുമാണ് അതിർത്തികൾ പങ്കിടുന്ന രാജ്യങ്ങൾ. ഇതൊരു കമ്മ്യൂണിസ്റ് രാജ്യമാണ്. ലാവോ പീപിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് എന്നാണ് ലാവോസിന്റെ ഔദ്യോഗികമായ പേര്. കമ്മ്യുണിസ്റ്റ് ഭരണകൂടം നിലനിൽക്കുന്നതിനാലാവാം ചുവപ്പുബാൻഡുകൾക്കിടയിലെ നീലബാൻഡിന്റെ  മദ്ധ്യത്തിൽ  വെളുത്ത വൃത്തം പതിച്ച ദേശീയപതാകയോടൊപ്പം   അരിവാൾ ചുറ്റിക പതിച്ച ചുവപ്പുപതാകകൾ പലയിടത്തും കാണാൻ കഴിയുന്നത്. ബുദ്ധമതമാണ് രാജ്യത്തിൻറെ ഔദ്യോഗികമതം. ഇവർ  65  ശതമാനത്തിലധികം വരും.  അരിയാണ് പ്രധാനഭക്ഷണം. 




വിസ സംബന്ധിയായ  ഔദ്യോഗികകാര്യങ്ങളൊക്കെ കഴിഞ്ഞപ്പോൾ ഞങ്ങൾ പുറത്തിറങ്ങി. ഇത്   ലുവാങ് പ്രബാങ് എന്ന പൈതൃകനഗരമാണ്. 1975-ൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിൽ എത്തുന്നതുവരെ ലാവോസ് സാമ്രാജ്യത്തിന്റെ രാജകീയ ആസ്ഥാനവും ഭരണ സിരാകേന്ദ്രവുമായിരുന്നു ലുവാങ് പ്രബാങ്. ചിയാങ് തോങ്(Chiang Thong) എന്ന പഴയപേരിലും ലുവാങ് പ്രബാങ് അറിയപ്പെടാറുണ്ട്. വിമാനത്താവളം കണ്ടാൽ നമ്മുടെ നാട്ടിലെ ഒരു  ബസ്സ്റ്റാൻഡ് പോലെയേ  തോന്നുകയുള്ളൂ   . ടൂർ മാനേജർ നേരത്തെതന്നെ  പറഞ്ഞിരുന്നു, തീരെ വികസനമില്ലാത്ത രാജ്യമാണ്. ഹോട്ടലിലും റെസ്റ്ററന്റിലും ഒക്കെ  മറ്റുസ്ഥലങ്ങളിലേതുപോലുള്ള സൗകര്യങ്ങളൊന്നും ഇവിടെ പ്രതീക്ഷിക്കരുത് എന്ന്. ഞങ്ങൾക്കുപോകാനുള്ള വാഹനം പോലും പത്തുപേർക്ക് മാത്രം  പോകാനുള്ള വലുപ്പമുള്ളതാണ്. നാലെണ്ണം ഉണ്ടായിരുന്നു. ഇവിടുത്തെ യാത്രകൾ ഇനി ഈ ചെറുവാഹനങ്ങളിലായിരിക്കും. വലിയ ബസ്സ് പോകാനുള്ള സൗകര്യം ഇവിടുത്തെ റോഡുകൾക്കില്ലത്രേ!  




ലാവോസിലെ  ഗൈഡ്, ഹോട്ടലിലേക്ക് പോകാനായി ഞങ്ങളെ   വാഹനങ്ങളിൽ കയറ്റി. ലഗ്ഗേജ് എല്ലാം  മറ്റൊരു ടുക്ക് ടുക്കിൽ ഒന്നിച്ചു കൊണ്ടുപോവുകയായിരുന്നു.  അന്തിവെയിൽ ചാഞ്ഞുതുടങ്ങിയിരുന്നു.  അരനൂറ്റാണ്ടുമുമ്പ് നമ്മുടെ നാട്ടിലെ ഏതോ ഒരു ഗ്രാമത്തിലൂടെ പോകുന്നതുപോലെയുണ്ട്. ചെറിയ പെട്ടിക്കടകളും പൊടിപറത്തുന്ന പൊട്ടിപ്പൊളിഞ്ഞ റോഡും പുല്ലും ഓടും മേഞ്ഞ   കൊച്ചുകൊച്ചു വീടുകളും തൊടികളും ഒക്കയാണ് കാഴ്ച്ചയിൽ വന്നുകൊണ്ടിരിക്കുന്നത്. രണ്ടുനിലയിൽക്കൂടുതലുള്ള കെട്ടിടങ്ങളൊന്നുമില്ല. ഇവിടെയും കണിക്കൊന്നയും   മാവുമൊക്കെ ഇലകൾപോലും കാണാൻ കഴിയാതെ  നിറയെ പൂക്കളുമായി എല്ലായിടത്തും  ഐശ്വര്യത്തോടെ നിൽക്കുന്നു. തൈമാവുകൾപോലും പൂക്കാലം ശിരസ്സിലേന്തിനിൽക്കുന്ന കാഴ്ച!




ഹോട്ടലിന്റെ മുന്നിലെത്തിയപ്പോൾ,  നീണ്ടുപോകുന്ന പാതയുടെ അങ്ങേയറ്റത്തതായി ഇരുളിന്നഗാധതയിലേക്കു മുങ്ങിത്താഴാനായി ചുവപ്പിൽക്കുളിച്ചുനിൽക്കുന്ന അസ്തമയസൂര്യൻ. ഹോട്ടലിൽ റൂം അലോട്ട്മെന്റ് ആകുമ്പോഴേക്കും അസ്തമയം കാണാനായി കുറച്ചുദൂരം റോഡിലൂടെ നടന്നു. പക്ഷേ വാഹനങ്ങളുടെ ബാഹുല്യവും റോഡിന്റെ പരിതാപാവസ്ഥയും കാരണം പുകപോലെ  പൊടി പറന്നുയരുന്നു. ആരോഗ്യത്തിന് അത് ദോഷംചെയ്യുമെന്നതുകൊണ്ടു തിരികെനടന്നു താക്കോൽ വാങ്ങി മുറിയിലേക്ക് പോയി.   വളരെ വിശാലമായൊരു വളപ്പിലാണ് ഈ ഹോട്ടൽ വളരെ പഴക്കംതൊന്നുന്ന, ഒന്നും രണ്ടും നിലകളുള്ള ധാരാളം കെട്ടിടങ്ങൾ, വിശാലമായ ഭക്ഷണശാല,  നീന്തൽക്കുളം, ഉദ്യാനങ്ങൾ ഒക്കെയുണ്ട്. ഞങ്ങളുടെ മുറി താഴത്തെ നിലയിലായിരുന്നു. പഴമയുടെ വിരൽസ്പർശമുണ്ടെങ്കിലും മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മുറിതുറക്കുന്നത് സിററ്ഔട്ടിലേക്കാണ്. അതുകഴിഞ്ഞാൽ പൂത്തുനിൽക്കുന്ന ധാരാളം ടോർച് ജിഞ്ചർ ചെടികൾ. അതിനപ്പുറം റോഡാണ് . ആദ്യം കരുതിയത് ഏലച്ചെടികൾ വളർന്നുനിൽക്കുന്നെന്നാണ്. പിന്നീടാണ് താമരപ്പൂവിനോട് സാദൃശ്യമുള്ള പൂക്കൾ ശ്രദ്ധയിൽപെട്ടത്.  എല്ലാ  സൗകര്യങ്ങളുമുള്ള മനോഹരമായ മുറിയാണ്. പക്ഷേ  ടോയ്ലറ്റ്, ബാത്രൂം വാതിലുകൾ തടികൊണ്ടുള്ളതാണ്. അത് അടയ്ക്കാൻ കഴിയുന്നില്ലായിരുന്നു. തടികൾക്കു കാലാവസ്ഥാനുസൃതമായുണ്ടാകുന്ന വികാസസങ്കോചങ്ങൾ ഇങ്ങനെ ചില അസൗകര്യങ്ങൾ ഉണ്ടാക്കും. കർട്ടനിട്ടിരുന്നതുകൊണ്ടു ആ പ്രശ്നം ചെറിയതോതിൽ പരിഹരിച്ചു. 




മുറിയിലെത്തി അല്പനേരത്തെ വിശ്രമത്തിനുശേഷം ഞങ്ങൾ റോഡിലൂടെ കുറച്ചുദൂരം നടന്നു. മുറ്റത്തു പൂച്ചെടികളും കുലമറിഞ്ഞുപൂത്തുനിൽക്കുന്ന മാവുകളും പഴുത്ത  ചെറിയ  ഓറഞ്ചുകൾ നിറയെയുള്ള ഓറഞ്ചുചെടികളും ചേർന്ന്   അലങ്കാരംതീർക്കുന്ന  ചെറിയ വീടുകളും  തൊടികളുമൊക്കെയാണ് ഇരുവശത്തും ചെറിയ കടകളുമുണ്ട്. മുറിയിൽ രണ്ടു ചെറിയകുപ്പി വെള്ളമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടു ഒരു കുപ്പി വെള്ളം അടുത്തുകണ്ട കടയിൽനിന്ന് വാങ്ങി. വില,  പതിനായിരം കിപ്. ഏകദേശം നമ്മുടെ  നാൽപതു രൂപ. നല്ല  തണുപ്പുണ്ടായിരുന്നതിനാൽ  അല്പനേരംകൂടി നടന്നശേഷം തിരികെഹോട്ടലിലേക്കുപോയി. കുളികഴിഞ്ഞു പുറത്തിറങ്ങി. അങ്കണത്തിൽ അവിടവിടെയായി ചില പവലിയനുകളും   ഇരിപ്പിടങ്ങളുമൊക്കെയുണ്ട്. സഹയാത്രികർ പലരും അവിടെയിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളും അവരോടൊപ്പംകൂടി. അത്താഴം കഴിക്കാൻ കുറച്ചുദൂരെയുള്ള റെസ്റ്ററന്റിലേക്കു  പോകണം. 


സമയം  ഏഴരയായപ്പോൾ  ഞങ്ങളെക്കൊണ്ടുപോകാനുള്ള വാഹനങ്ങൾ എത്തി. റെസ്റ്ററന്റിൽ  ഇന്ത്യക്കാർ ജോലിക്കാരായുണ്ടെങ്കിലും ഇത് നടത്തുന്നത് ഒരു ശ്രീലങ്കക്കാരനാണ്. അദ്ദേഹത്തിന്റെ ഭാര്യ ഈ രാജ്യക്കാരിയാണ്. അവരുടെ കുട്ടികളുമുണ്ട്. വളരെ സൗഹൃദപരമായ പെരുമാറ്റം. വിഭവങ്ങളൊക്കെ നമ്മുടേതുതന്നെ. ചോറും വിവിധതരം കറികളും കൂടാതെ ദോശ, ഇഡലി,  ചപ്പാത്തി എന്നിവയുമുണ്ടായിരുന്നു. നാടൻശൈലിയിൽ തയ്യാറാക്കിയ,  കറിയും വറുത്തതുമായ കോഴിയും മത്സ്യവും കൂടാതെ ഗുലാബ്ജാമുനും പിന്നെ അവരുടെ തോട്ടത്തിൽനിന്നുകൊണ്ടുവന്ന വിവിധതരം പഴങ്ങളും. പക്ഷേ ഭക്ഷണശാലയും പരിസരവുമൊന്നും അത്ര തൃപ്തികരമായി തോന്നിയില്ല. വൃത്തി വളരെ കുറവും. 


ഭക്ഷണശേഷം അധികം ദൂരെയല്ലാത്ത  ഒരു നിശാവിപണിയിലേക്കാണ് ഞങ്ങൾ പോയത്. ഒരു തെരുവുമുഴുവൻ കച്ചവടകേന്ദ്രമായി മാറിയിരിക്കുന്ന കാഴ്ചയാണ് അവിടെ കാണാൻ കഴിയുന്നത്. ഇത് വൈകുന്നേരം അഞ്ചുമണിമുതൽ രാത്രി പതിനൊന്നുമണിവരെ മാത്രം പ്രവർത്തിക്കുന്നൊരു ചന്തയാണ്. ആ സമയത്ത് വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കും. വളരെ അപൂർവ്വമായി പൊലീസ് വാഹനങ്ങൾ കാണാൻ കഴിയും.  1996 മുതൽ ഈ ചന്ത ഇവിടെ പ്രവർത്തിക്കുന്നു. ഇവിടുത്തെ ജനത കരകൗശലപ്രവൃത്തികളിൽ അഗ്രഗണ്യരാണ്. തുണിനെയ്ത്ത്, മുളകൊണ്ടുള്ള പലതരം വസ്തുക്കൾ, കുട്ടനിർമ്മാണം, സഞ്ചികളുണ്ടാക്കൽ, പായനെയ്ത്ത്, കല്ലിലും തടിയിലും ലോഹങ്ങളിലുമുള്ള ശില്പനിർമ്മാണം സ്വർണ്ണത്തിലും വെള്ളിയിലുമൊക്കെയുള്ള ആഭരണങ്ങൾ ഇങ്ങനെപോകുന്നു അവരുടെ കർമ്മമേഘലകൾ.  പകൽസമയത്ത് അവരുണ്ടക്കുന്ന വസ്തുക്കൾ ഇത്തരം വിപണികളിൽ എത്തിച്ച് അവർ കച്ചവടം ചെയ്യുന്നു. സ്ത്രീകളാണ് ഈ കച്ചവടക്കാരിൽ അധികവും. 




ടൂറിസം ഓഫീസിനടുത്തുനിന്നാരംഭിച്ചു റോയൽപലസ്‌ മ്യൂസിയം വരെയുള്ള ഏകദേശം ഒരുകിലോമീറ്റർ ദൂരം    വീഥിക്കിരുവശവും നിരനിരയായി ഒരുക്കിയിരിക്കുന്ന താൽക്കാലിക സ്റ്റാളുകളിൽ കിട്ടാത്ത വസ്തുക്കളൊന്നുമില്ല. ചിത്രങ്ങളും കരിക്കേച്ചറും വരയ്ക്കുന്ന കലാകാരന്മാരും ധാരാളമുണ്ട്. ഒരു ത്രുശൂർപൂരത്തിനുള്ളതുപോലെ ജനം തെരുവിലൂടെ  ഒഴുകി നീങ്ങുന്നു. അവരൊക്കെ വിദേശികളാണ്. കച്ചവടക്കാർ മാത്രമാണ് അന്നാട്ടുകാർ. ഈ ചെറിയ പട്ടണത്തിൽ  ഇത്രയും ജനം എവിടിരുന്നു എന്നതിശയിച്ചുപോയി. വലിയ ഹോട്ടലുകൾപോലും എവിടെയും കാണാൻ കഴിഞ്ഞില്ല. എന്നിട്ടും ഇത്രയധികം  വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ ഈ പട്ടണത്തിനു കഴിഞ്ഞുവെന്നത് അവിശ്വനീയമായിത്തോന്നി. ഇത്രയും ജനം  ഉണ്ടെങ്കിലും ആ നിരത്തുകളൊക്കെ വളരെ വൃത്തിയായണ് സൂക്ഷിക്കുന്നത്. രാവിലെയാകുമ്പോൾ പഴയപടി വാഹനഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്യും. നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെ സങ്കല്പിക്കാനാവുമോ!


ഈ തെരുവിനു സമാന്തരമായിപ്പോകുന്ന മറ്റൊരുവീഥി ഭക്ഷത്തിനായി മാറ്റിയിരിക്കുന്നതാണ്. ഇരുവശവും സസ്യ-സസ്യേതരമായ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്ന സ്റ്റാളുകൾ കാണാം. മുമ്പിലും കുറച്ചുമാറിയുള്ള ചെറുവേദികളിലുമൊക്കെ കസേരകൾ നിരത്തിയിട്ടുണ്ടാവും.  ഭക്ഷണം വാങ്ങി എവിടെയുമിരുന്നു കഴിക്കാം. കാലിയായ കസേരകൾ അധികമൊന്നും കാണാൻ കഴിഞ്ഞില്ല. ഞങ്ങൾ ഭക്ഷണം കഴിച്ചതുകൊണ്ടു ഇതൊന്നും കഴിക്കാനുമാവില്ല. പൊരിച്ചുവച്ചിരിക്കുന്ന നീരാളിയുടെ കാലുകളാണ് ഏറ്റവുംകൂടുതൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌. നമ്മുടെ പാലപ്പംപോലെ എന്തോ ഒരു സാധനവും വാഴയിലയിൽ വെച്ചിരിക്കുന്നതുകണ്ടു. കണ്ടു. ഖാനോം ക്രോക് എന്നാണത്രെ അതിന്റെ പേര്. നേർത്ത അരിപ്പൊടിയിൽ തേങ്ങാപ്പാലും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന അപ്പമാണത്. പശപശപ്പുള്ള ചോറുകൊണ്ട് ഉണ്ണിയപ്പക്കാരയിൽ ഉണ്ടാക്കിയിരിക്കുന്ന ഒരു വിഭവം കണ്ടപ്പോൾ ആദ്യം കരുതിയത് പണിയാരം ആണെന്നാണ്.  ലാവോസ് കൂടാതെ അയൽരാജ്യങ്ങളായ തായ്‌ലണ്ടിന്റേയും വിയറ്റ്നാമിന്റെയും കമ്പോഡിയയുടെയും ചൈനയുടേയുമൊക്കെ പരമ്പരാഗതവിഭവങ്ങൾ നമുക്കീ ഭക്ഷണത്തെരുവിൽ കാണാനാവും. ഫ്രഞ്ച് കോളനിയായിരുന്നതുകൊണ്ടു ഭക്ഷണത്തിൽ ഫ്രഞ്ച് സ്വാധീനവും പ്രകടമാണ്. ഇത്തരത്തിലെ ഒരു നൈറ്റ് സ്ട്രീറ്റും  ഫുഡ്സ്ട്രീറ്റും നമ്മുടെ നാട്ടിൽ കണ്ടിട്ടേയില്ല. 


നേർവീഥിയും ഉപവീഥികളുമായി നീണ്ടുപരന്നുകിടക്കുന്ന ഈ നിശാചന്തയിൽ കുറേനേരം ചുറ്റിനടന്ന്, ചെറിയ ചില ഷോപ്പിങ്ങും നടത്തി ഞങ്ങൾ എത്തണമെന്ന് പറഞ്ഞിരുന്ന  സമയത്തുതന്നെ വാഹനം പാർക്ക് ചെയ്തിരുന്ന പാതവക്കിലെത്തി. പത്തുമണിയാകുന്നു. ഇനി  ഹോട്ടലിലേക്ക്. ഇന്ന് നേരത്തെ കിടന്നുറങ്ങണം. നാളെ രാവിലെ അഞ്ചുമണിക്ക് പുറപ്പെടേണ്ടതുണ്ട്. അദ്‌ഭുതങ്ങൾ കാത്തിരിക്കുന്നു. 




കിഴക്കനേഷ്യൻ മരതകമണികൾ -8

 


8.തായ്‌ലണ്ടിൽനിന്നു ലാവോസിലേക്ക് 


=============================


പ്രഭാതഭക്ഷണം കഴിച്ചശേഷമാണ് യാത്രയ്ക്കായി ബസ്സിൽ കയറിയത്. ഇനി ഈ ഹോട്ടലിലേക്ക് മടങ്ങിവരില്ല. സുഖ്‌വീത് റോഡിനടുത്തായുള്ള  ഹോട്ടൽ സിഗ്നേച്ചർ ഒരു ഫോർ സ്റ്റാർ ഹോട്ടലാണ്. ഇവിടുത്തെ മനോഹരമായ പരിസരക്കാഴ്ചകളും റിസപ്ഷനോട് ചേർന്നുള്ള ഭാഗങ്ങളിലെ സുന്ദരമായ ശിൽപാലങ്കാരങ്ങളും  സുഖകരമായ താമസവും സ്വാദിഷ്ടമായ  ഭക്ഷണവും, എല്ലാറ്റിനുമുപരി ജോലിക്കാരുടെ അന്തസ്സുള്ള പെരുമാറ്റവുമൊക്കെ  മറക്കാൻ കഴിയില്ലാ.




 എട്ടുമണിക്കുതന്നെ ബസ്സ് പുറപ്പെട്ടു. (നമ്മുടെ നാട്ടിൽ ഇപ്പോൾ ആറരമണി. ) ആനിയും ഒപ്പമുണ്ട്. അവൾ എല്ലായ്പ്പോഴും  ഞങ്ങളെ സംബോധനചെയ്തിരുന്നത്   പപ്പാ-മമ്മിമാർ എന്നായിരുന്നു. അവൾക്കു സ്വന്തം മാതാപിതാക്കളോട് വലിയ സ്നേഹവും ആദരവും ഉണ്ടെന്നും അവരെപ്പോലെതന്നെ ഞങ്ങളെയും സ്നേഹിക്കുന്നു എന്നുമൊക്കെ ആദ്യംതന്നെ  പറഞ്ഞിരുന്നു. രണ്ടുദിവസം മാത്രമേ ഞങ്ങളോടൊപ്പം അവൾക്കു ചെലവഴിക്കാൻ കിട്ടുകയുള്ളല്ലോ എന്നുപറഞ്ഞ് ഇപ്പോഴും സങ്കടപ്പെടുകയും ചെയ്തു. ഇനി പിരിയാനുള്ള സമയമെടുത്തു.  ഞങ്ങളുടെ കൈവശം മിച്ചമുണ്ടായിരുന്ന തായ്ബാത്തും പത്തുഡോളറും അവൾക്കുനല്കി.  അവൾക്കു വലിയ സന്തോഷമായി. അടുത്തദിവസം മാതാപിതാക്കളെ  പുറത്തുകൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുത്തു എന്നും അവർക്കു വളരെ സന്തോഷമായി എന്നും   അവൾ എനിക്ക് മെസ്സേജ് അയച്ചിരുന്നു.


ബസ്സിൽവെച്ച് ആനി എല്ലാവരോടും ഹോട്ടൽമുറികളിൽനിന്നു എല്ലാം എടുത്തോ എന്നൊക്കെ ചോദിച്ചിരുന്നു. എന്തെങ്കിലും മറന്നാൽ തിരികെവന്നെടുക്കുക എന്നൊക്കെപ്പറഞ്ഞാൽ ബുദ്ധിമുട്ടാകും. പെട്ടന്നവൾ ചോദിച്ചു


 "ആരെങ്കിലും മുറിയിൽ അണ്ടർവെയർ മറന്നിട്ടുണ്ടോ?"


ആദ്യത്തെ അമ്പരപ്പ് വേഗംതന്നെ പൊട്ടിച്ചിരിയിലേക്കു വഴിമാറി. അവൾ അല്പം ഗൗരവത്തോടെ തുടർന്നു.


"മുമ്പ് ഒരാൾ അണ്ടർവെയർ മുറിയിൽ മറന്നുവെച്ച അനുഭവം ഉള്ളതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്. ആരും മറന്നുവെച്ചിട്ടില്ലല്ലോ?"


ആ 'അനുഭവം' എന്താണെന്നറിയാനുള്ള ജിജ്ഞാസയായി എല്ലാവർക്കും.


അവൾ ആ കഥ പറഞ്ഞു. 


ഏതാനും വർഷങ്ങൾക്കുമുമ്പ് അവൾ ഒപ്പം പോയ യാത്രാസംഘത്തിന്റെ മടക്കയാത്രയായിരുന്നു അന്ന്. ഹോട്ടൽ വെക്കേറ്റ് ചെയ്തു ബസ്സിൽക്കയറി കുറേദൂരം പിന്നിട്ടപ്പോഴാണ് ഒരാളുടെ നിലവിളി. 


"ബസ്സ് തിരികെപ്പോകൂ, ഞാൻ മുറിയിൽ  നിന്ന് ഒരണ്ടർവെയർ എടുക്കാൻ  മറന്നുപോയി." 


തിരികെപ്പോവുക എന്നത് ധാരാളം സമയനഷ്ടം ഉണ്ടാക്കും. അതുകൊണ്ടു ഗൈഡ് പറഞ്ഞു ' വേറൊരെണ്ണം വാങ്ങിയാൽ മതിയല്ലോ' എന്ന്. അതുപറ്റില്ലെന്നായി സഞ്ചാരി. എങ്കിൽ ഹോട്ടലിൽ വിളിച്ചുപറഞ്ഞു അതെടുപ്പിക്കാം എന്ന് ഗൈഡ് . 


എവിടെയാണ് അണ്ടർവെയർ വെച്ചിരിക്കുന്നെന്നായി ഗൈഡിന്റെ അന്വേഷണം. 


"ലോക്കറിൽ " 


സഞ്ചാരി മറുപടി പറഞ്ഞു. 


"നിങ്ങളെന്തിനാണ് ലോക്കറിൽ അണ്ടർവെയർ വെച്ചത്?"


"അതിൽപൊതിഞ്ഞാണ്‌ ഞാൻ പണം വെച്ചിരിക്കുന്നത്"


സഞ്ചാരിയുടെ നിഷ്കളങ്കമായ മറുപടി. 


എന്തായാലും ഞങ്ങളുടെ സഹയാത്രികരാരും അത്രയും  നിഷ്കളങ്കരല്ലായിരുന്നു. അതിനാൽ ആരും അണ്ടർവെയർ ലോക്കറിൽ വെച്ച് മറന്നതുമില്ല.  





ബസ്സ് മനോഹരമായ നിരത്തിലൂടെ ഓടിക്കൊണ്ടിരുന്നു. ഇരുവശവും തായ്‌ലണ്ടിന്റെ ഗ്രാമങ്ങളുടെയും പട്ടണങ്ങളുടേയുമൊക്കെ കാഴ്ചകൾ പിന്നിലേക്കൊടിമറയുന്നു. രണ്ടുമണിക്കൂർ യാത്രയുണ്ട്. ഇടയ്ക്കു ചില ബാങ്കോക്ക് കാഴ്ചകളും കണ്ടതിനുശേഷമേ എയർപോർട്ടിലേക്കു പോകൂ. ബസ്സ് കടന്നുപോകുന്ന  പല സ്ഥലങ്ങളും കാണുമ്പോൾ നമ്മുടെ നാടല്ലേ എന്നുതോന്നിപ്പോകും. വൃക്ഷലതാദികളൊക്കെ നമ്മുടെ നാട്ടിലേതുപോലെതന്നെ. ഇലപോലും കാണാൻ കഴിയാതെ പൂത്തുനിൽക്കുന്ന മാവുകൾ എവിടയുമുണ്ട്. നിറയെ കായ്കളുമായിനിൽക്കുന്ന മുരിങ്ങകൾ മറ്റൊരു വിസ്മയക്കാഴ്ച. ഇത്രയും മുരിങ്ങകളുണ്ടെങ്കിലും  ഇവിടെനിന്നു  കഴിച്ച  ഭക്ഷണത്തിൽ മുരിങ്ങക്കായ കണ്ടതേയില്ല. പലയിടത്തും ധാരാളമായി മരച്ചീനിത്തോട്ടങ്ങൾ കണ്ടിരുന്നു. വിളവെടുപ്പുകഴിഞ്ഞ  കപ്പക്കാലായിൽ കപ്പത്തണ്ടുകൾ കൂട്ടി ഗോപുരാകൃതിയിൽ വെച്ചിരിക്കുന്നതും കണ്ടു. ഭക്ഷണത്തിനായി ചെറിയതോതിൽമാത്രമേ കപ്പ ഇവിടെ ഉപയോഗിക്കുന്നുള്ളൂ. ചെറുതായി അരിഞ്ഞുണക്കിയെടുത്ത കപ്പ, കാലിത്തീറ്റയായി     യൂറോപ്പിലേക്കും ചൈന, ദക്ഷിണകൊറിയ എന്നിവിടങ്ങളിലേക്കുമൊക്കെ വൻതോതിൽ കയറ്റുമതി ചെയ്യുന്നു. വ്യവസായികാവശ്യത്തിനായി സ്റ്റാർച്ച് നിർമ്മാണത്തിനും ബയോഗ്യാസ് ഉല്പാദിപ്പിക്കുന്നതിനുമൊക്കെ ഇന്നാട്ടിൽ കപ്പ ഉപയോഗിക്കുന്നുണ്ട്.     


നിരത്തുകളിൽ പലതരത്തിലെ  വാഹനങ്ങൾ കാണാം. അതിൽ വിചിത്രരൂപമെന്നു തോന്നുന്ന  ടുക്ക് ടുക്ക് എന്നൊരു വാഹനം കുറഞ്ഞ നിരക്കിൽ ഗതാഗതത്തിനുപയോഗിക്കാം. ഓട്ടോറിക്ഷകളും സൈക്കിൾ റിക്ഷകളും കാറുകളും മിനി വാനുകളുമൊക്കെയുണ്ട് . പാതകളൊക്കെ അതിമനോഹരമാണ്. ആധുനിക ലോകത്തെ ഒരു പ്രധാന വികസ്വര രാജ്യമാണ് തായ്ലൻഡ്. വികസനം വളരെവേഗം നടക്കുന്നൊരു രാജ്യം. ആളോഹരിവരുമാനം നമ്മുടെ രാജ്യവുമായി താരതമ്യം ചെയ്താൽ വളരെ ഉയർന്നാണു നിൽക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ജീവിതനിലവാരവും മെച്ചപ്പെട്ടിരിക്കുന്നു.  മികച്ച  വിദ്യാഭ്യാസവും മതങ്ങൾ നൽകുന്ന താത്വതികമായ അവബോധവുമൊക്കെ ഇവിടുത്തെ ജനങ്ങളെ അച്ചടക്കമുള്ളവരും നിയമപാലനത്തിൽ ബദ്ധശ്രദ്ധരുമാക്കിയിരിക്കുന്നു. ജനസംഖ്യ വളരെക്കുറവായതും ഒരു കാരണംതന്നെ. ജനസംഖ്യയിൽ ബുദ്ധമതക്കാരാണ് മുന്നിൽ. ഹിന്ദുമതവും ഇവിടെ പ്രാബല്യത്തിലുണ്ട്. രാജവാഴ്ച നിലനില്ക്കുന്ന ഭരണഘടനാധിഷ്ഠിത രാഷ്ട്രമാണ് തായ്ലൻഡ്. രാഷ്ട്രത്തലവനായ രാജാവിന് ഒരുപദേശകന്റെ സ്ഥാനമേയുള്ളു. ഇൻഡോ- ചൈനീസ് വംശജരായ  തായ് ജനതയാണ് പ്രധാന ഗോത്രവർഗ്ഗം. നെല്ലാണ് ഇവിടുത്തെ പ്രധാനകൃഷിയും പ്രധാനഭക്ഷണവും. 


ബസ്സ് ബാങ്കോക്കിലെത്തിയത് അറിഞ്ഞതേയില്ല. ഇത് വൃത്തിയും വെടിപ്പുമുള്ള,  മനോഹരമായ ഒരു  വലിയ നഗരമാണ്. അംബരചുംബികളായ കെട്ടിടങ്ങൾ മാത്രമല്ല, നയനമനോഹരമായ ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളുമൊക്കെ ഇവിടെ സന്ദർശകരെ അദ്‌ഭുതപരതന്ത്രരാക്കുന്നു. രണ്ടുദിവസംകൊണ്ടു കണ്ടുതീർക്കാവുന്നതല്ല ഇവിടുത്തെ കാഴ്ചകളൊന്നും. പക്ഷേ ഞങ്ങൾക്കിവിടെ അത്രയുമേ കഴിയുന്നുള്ളു. 


ചെറിയൊരു ഷോപ്പിങ്ങിനുശേഷം വിമാനത്താവളത്തിലേക്കു പോയി. പതിനൊന്നുമണി കഴിഞ്ഞപ്പോൾ അവിടെയെത്തി.  ഉച്ചഭക്ഷണം പായ്ക്ക് ചെയ്തുതന്നിരുന്നു. 1 . 30 നാണു ബോർഡിങ്. അതിനുമുമ്പ് കഴിച്ചാൽ മതി. ലാവോസിൽ  വിസ ഓൺ  അറൈവൽ ആണ്.  ചെക്ക് ഇൻ   ചെയ്യുമ്പോൾ  പാസ്പോർട്ട് കാണിച്ചാൽ മതിയാകും ബോർഡിങ് പാസ് കിട്ടാൻ. അതുവരെയും ആനി അല്പമകലെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവസാനമായി ഒരിക്കൽക്കൂടി കൈവീശിക്കാണിച്ച് ഞങ്ങൾ മുമ്പോട്ടുനടന്നു.  സെക്യൂരിറ്റി ചെക്ക്, ഇമ്മിഗ്രേഷൻ, കസ്റ്റംസ് ചെക്കിങ് മുതലായ പതിവുകാര്യങ്ങളൊക്കെക്കഴിഞ്ഞു ഭക്ഷണം കഴിച്ചു. കൃത്യസമയത്തുതന്നെ വിമാനം തായ്മണ്ണിൽനിന്ന് ഉയർന്നുപൊങ്ങി. നാട്ടിലേക്കു മടങ്ങുന്നതിനായി വീണ്ടും ബാങ്കോക്കിലേക്കു വരണം. 


2025 ഫെബ്രുവരിമാസത്തിലായിരുന്നു ഞങ്ങളുടെ ഈ യാത്ര. യാത്രകഴിഞ്ഞുവന്നശേഷവും ആനിയുമായി ഇടയ്ക്കൊക്കെ ആശയവിനിമയം നടത്തിയിരുന്നു. മാർച്ച് 28 നു മ്യാന്മറിലും ബാങ്കോക്കിലുമുണ്ടായ ശക്തമായ ഭൂകമ്പത്തെക്കുറിച്ചുള്ള വാർത്തകളും വിഡിയോയുമൊക്കെ ടി വി യിൽ കണ്ടപ്പോൾ ഞാനുടനെ ആനിയെ വിളിച്ചു. അവൾ ഫോണെടുക്കാതിരുന്നതുകൊണ്ടു വാട്സ് ആപ്പിൽ മെസേജിട്ടു ചോദിച്ചു അവൾ എങ്ങനെയിരിക്കുന്നു എന്ന്. ഭാഗ്യവശാൽ സുഖമായിരിക്കുന്നു എന്നു മറുപടി വന്നു. അവളുടെ വീടിന് കാര്യമായ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. ചെറിയൊരു വിള്ളൽ ഭിത്തിയിലുണ്ട്. അത് അപകടകാരമൊന്നുമല്ല എന്നവൾ മറുപടിയുമിട്ടു. വളരെ ആശ്വാസംതോന്നി. 


കുറച്ചുസമയം കഴിഞ്ഞപ്പോൾ താഴെ വലിയ മലകളും   മലയിടുക്കുകളും നദികളുമൊക്കെ കാണാൻ കഴിഞ്ഞു.  കാഴ്ചകൾ കണ്ടിരിക്കെ വിമാനം ലാവോസിലെ ലുവാങ് പ്രബാങ് എയർപോർട്ടിലേക്ക് താണുപറന്നു. ആരവങ്ങളും കോലാഹലങ്ങളുമൊന്നുമില്ലാത്ത ഒരു ചെറിയ എയർപോർട്ടാണിത്. ഇമിഗ്രേഷന് കുറെ ചടങ്ങുകളൊക്കെയുണ്ടായിരുന്നു. വിസയ്ക്കായി  ഫോട്ടോ, പാസ്പോർട്ട് ഇവയ്ക്കൊപ്പം  ഒരു ഫോം പൂരിപ്പിച്ചുകൊടുക്കണം. ആ ഫോം ഫ്ലൈറ്റിൽ വെച്ച് എല്ലാവർക്കും കിട്ടിയിരുന്നു. അതു പൂരിപ്പിച്ചു വെക്കുകയും ചെയ്തു. അതുനഷ്ടമായാൽ എയർപോർട്ടിലെ കൗണ്ടറിൽനിന്ന് വേറെ ലഭക്കും. 


വളരെ പതിയെയാണ് കാര്യങ്ങൾ നടക്കുന്നത്.  ഗ്രൂപ്പിലുള്ള എല്ലാവരുടെയും വിസ കിട്ടിവരുമ്പോഴേക്കും കുറച്ചധികം സമയമാകും. ഇമ്മിഗ്രേഷൻ കഴിഞ്ഞു ബാഗേജ് കളക്ട് ചെയ്തിട്ടുവേണം പുറത്തുകടക്കാൻ. കറൻസി മാറ്റിയെടുക്കാനും ഇവിടെ സൗകര്യമുണ്ട്. കിപ് എന്നാണ് ഇവിടുത്തെ കറൻസിയുടെ പേര്. നമ്മുടെ ഒരു രൂപ ഇവിടുത്തെ 250 കിപ്പിനു തുല്യമാണ്. 20 ഡോളർ മാറ്റിയെടുത്തപ്പോൾ നാലരലക്ഷത്തിനടുത്തു കിപ്പ് കിട്ടി. പെട്ടെന്നു ലക്ഷപ്രഭുവകാൻ ഇങ്ങോട്ടുവന്നാൽമതിയല്ലേ!




കിഴക്കനേഷ്യൻ മരതകമണികൾ -7

7.ഫ്ലോട്ടിങ് മാർക്കറ്റിൽ 


=================


പേരുപോലെതന്നെ ഇതൊരു ജലോപരിതലവ്യാപാരകേന്ദ്രമാണ്. 2008 ലാണ് ഇന്ന് നാം  കാണുന്നരീതിയിൽ ഇവിടെ ഈ ഫ്ലോട്ടിങ് മാർക്കറ്റ്   പ്രവർത്തനമാരംഭിച്ചത്.   തായ്‌ലൻഡ് സന്ദർശിക്കുന്നവർ തീർച്ചയായും കാണേണ്ടതാണ് ഈ മാർക്കറ്റ്. കനാലുകളുടെ ഒരു ശൃംഖലയിലാണ് ഈ ബൃഹത്തായ വ്യാപാരസമുച്ചയം  സ്ഥിതി ചെയ്യുന്നത്. ജലത്തിൽ മരത്തൂണുകൾ സ്ഥാപിച്ച് അതിന്മേലാണ് നൂറുകണക്കിന്  കടകളും പാലങ്ങളുമൊക്കെ നിർമ്മിച്ചിരിക്കുന്നത്. അന്നാട്ടുകാരുടെ കലാബോധത്തെയും  പരമ്പരാഗതമായ സൗന്ദര്യാവബോധത്തെയും  ഉദ്ഘോഷിക്കുംവിധം  അതിമനോഹരമായാണ് അവയൊക്കെ  ഒരുക്കിയിരിക്കുന്നത്. തായ്‌ലണ്ടിന്റെ തനതായ വാസ്തുശൈലിയും മറ്റു കിഴക്കനേഷ്യൻരാജ്യങ്ങളിലെ  വാസ്തുശൈലിയുമൊക്കെ ഇവിടുത്തെ കെട്ടിടങ്ങളിൽ കാണാൻ കഴിയും. ജലോപരിതലത്തിലായതുകൊണ്ടുതന്നെ   ഈ മാർക്കറ്റിന്റെ വ്യാപ്തിയും വൈവിധ്യവും ആസ്വദിക്കണമെങ്കിൽ തീർച്ചയായും ഒരു ബോട്ട് യാത്ര അനിവാര്യമാണ്. 


24 മണിക്കൂർമുന്നേ ടിക്കറ്റ് ഉറപ്പാക്കേണ്ടതുണ്ട്. ഇവിടെ ടിക്കറ്റ് നിരക്കുകൾ നമ്മുടെ ആവശ്യമനുസരിച്ചാണ്. മാർക്കറ്റിലേക്കുള്ള പ്രവേശനം മാത്രമാണെങ്കിൽ 200 തായ് ബാത്ത് (ഇന്നത്തെ നിരക്കിൽ ഏകദേശം അഞ്ഞൂറുരൂപ) ആണ് നിരക്ക്. പക്ഷേ ബോട്ടിങ് കൂടി  ചേർത്താണെങ്കിൽ നിരക്കുകൂടും. അതുകൂടാതെ പരമ്പരാഗതകലാപരിപാടികൾ ചേർത്തുള്ളതും പിന്നെ തായ്‌ പാരമ്പര്യവസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞു ഫോട്ടോസെഷനും ഒക്കെ ഉള്ള ടിക്കറ്റുകൾക്ക് അതനുസരിച്ചു ചാർജ് കൂടും. സീസണനുസരിച്ച് അവയൊക്കെയും മാറിക്കൊണ്ടിരിക്കും.  ഞങ്ങൾക്കുള്ള ടിക്കറ്റ് ബോട്ടിങ്ങും ചേർന്നതാണ്. ഇവിടയുള്ള ബോട്ട് നമ്മുടെ കൊതുമ്പുവള്ളങ്ങൾപോലെ തടിയിൽനിർമ്മിച്ച ചെറിയ വള്ളങ്ങളാണ്. ഇരുപതുമിനുട്ടാണ് ബോട്ട് യാത്ര . ഈ യാത്രയിൽ, 'നാ ചോം തിയൻ' എന്ന ഒരു ചെറിയ നദിയിലെ കനാലിന്റെ  കരകളിലുള്ള നദീതീരജീവിതത്തെ അടുത്തറിയാനാവും. ചെറുവീടുകളും അവയോടുചേർന്നുള്ള കൃഷികളും വളർത്തുമൃഗങ്ങളും കാഴ്ചയിലെത്തി മറയുന്നു. കേരളത്തിൽകാണുന്ന ഏതാണ്ടെല്ലാ വൃക്ഷലതാദികളും പച്ചക്കറികളും പൂക്കളുമൊക്കെ അവിടെയും കണ്ടപ്പോൾ എന്തെന്നില്ലാത്തൊരാനന്ദം അനുഭവിച്ചറിഞ്ഞു. എന്തിന്, നമ്മുടെ നാട്ടിൽ അന്യംനിന്നുപോയ കച്ചിത്തുറു പോലും പല വീടുകളുടെയും സമീപത്തു കാണാൻ കഴിഞ്ഞു. യാത്രക്കാർ മാത്രമല്ല തോണികളിൽ. ധാരാളം കച്ചവടക്കാരുമുണ്ട്. വൈവിധ്യമാർന്ന  ഭക്ഷണപദാർത്ഥങ്ങളും കൗതുകവസ്തുക്കളും വസ്ത്രങ്ങളുമൊക്കെ അവരുടെ വിപണിയിലുണ്ട്. അവരെ മാറ്റിനിർത്തിയാൽ  കുട്ടനാട്ടിലൂടെയുള്ളൊരു തോണിയാത്രയെ അനുസ്മരിപ്പിക്കുന്നൊരു യാത്രയാണിത്. 




ബോട്ട് യാത്ര ചെന്നുനിന്നത് ജലോപരിതലത്തിൽ സജ്ജമാക്കിയിരിക്കുന്ന വലിയൊരു വ്യാപാരകേന്ദ്രത്തിലേക്കാണ്. മധ്യത്തിലുള്ള നടപ്പാതയ്ക്കിരുവശവുമായി ധാരാളം കടകൾ നിരനിരയായി ഒരുക്കിയിരിക്കുന്നു. എല്ലാം  വളരെ വൃത്തിയും ഭംഗിയുമുണ്ട്. പരമ്പരാഗതവും ആധുനികവുമായ വസ്ത്രങ്ങൾ, ചെരുപ്പുകൾ, കരകൗശലവസ്തുക്കൾ, ഭക്ഷണം, പാത്രങ്ങൾ, ബാഗ്, തൊപ്പി  അങ്ങനെ നീണ്ടുപോകുന്നു  ഈ കടകളിലെ കച്ചവടസാധനങ്ങളുടെ നിര. പക്ഷേ എല്ലായിടത്തും വിലപേശൽ നന്നായി നടത്തണം. ഗൈഡ് പറഞ്ഞത് വിലയും ഗുണനിലവാരവുമൊക്കെ ഒത്തുവന്നെങ്കിൽ മാത്രമേ അവിടെനിന്നു വസ്തുക്കൾ വാങ്ങാവൂ എന്നാണ്. അതൊക്കെ നമുക്കെങ്ങനെയാണ് നിശ്ചയിക്കാനാവുക! എന്തായാലും  എന്തെങ്കിലുമൊക്കെ എല്ലാവരും വാങ്ങിയിരുന്നു. കുറേസമയം അവിടെ ചുറ്റിനടന്നു.  ചിലയിടങ്ങളിൽ നൃത്തവും നാടകവുമൊക്കെ അരങ്ങേറുന്നുണ്ടായിരുന്നു. 


ആറുമണികഴിഞ്ഞു. ഇനി മടക്കയാത്രയാണ്.  ഒത്തുചേരണമെന്നു പറഞ്ഞയിടത്ത് കൃത്യസമയത്തുതന്നെ എല്ലാവരും എത്തി. ഞങ്ങൾ ബസ്സിൽക്കയറി ഹോട്ടലിലേക്കുപോയി. ഗൈഡ് ആനി രണ്ടുദിവസമായി ഞങ്ങളോടൊപ്പം തായ്‌ലണ്ടിന്റെ കാഴ്ചകളിൽ കൂടെവന്നതാണ്. നാളെ അവളോട് വിടപറഞ്ഞു ഞങ്ങൾ ലാവോസ് എന്ന രാജ്യത്തേക്ക് പോകും. അതിനാൽ അവൾക്കൊരു ചെറിയ ഉപഹാരം കൊടുക്കാൻ എല്ലാവരുംകൂടെ തീരുമാനമെടുത്തിരുന്നു. നൂറു തായ് ബാത്ത് വീതം ഓരോരുത്തരും എടുത്താണ് ആ തുക സമാഹരിച്ചത്. അതവൾ സന്തോഷപൂർവ്വം സ്വീകരിച്ചു. ഹോട്ടലിൽ എത്തിയശേഷം അല്പനേരത്തെ വിശ്രമം. പിന്നെ അത്താഴം കഴിക്കുന്നതിനായി തെരുവിന്റെ  എതിർവശത്തുള്ള ഭക്ഷണശാലയിലേക്കുപോയി. അതികഴിഞ്ഞു വോക്കിങ് സ്ട്രീറ്റിലേക്കാണ്. പിന്നെയും നടന്നു കടൽത്തീരത്തെത്തി.   സഹയാത്രികർ പലരും അവിടയുണ്ടായിരുന്നു. കുറച്ചുസമയം അവിടെ ചെലവഴിച്ചു. അതുകഴിഞ്ഞു  കുറേപ്പേർ മസ്സാജിങ് നടത്താനായിപ്പോയി.ഞങ്ങളോടൊപ്പം മറ്റു രണ്ടുപേരും  ഹോട്ടലിലേക്കു മടങ്ങി. നമ്മുടെ ആയുർവേദവിഭാഗത്തിലെ തിരുമ്മും ഉഴിച്ചിലുംപോലെ  ഇവിടുത്തെ മസ്സാജിങ് വളരെ പ്രയോജനപ്രദമാണെന്നാണ് പറഞ്ഞുകേട്ടിരിക്കുന്നത്. ചില വലിയ രാഷ്ട്രീയനേതാക്കളൊക്കെ ഇവിടെ ഇടയ്ക്കുവന്നു ഈ സേവനം പ്രയോജനപ്പെടുത്താറുണ്ടെന്ന കഥയൊക്കെ ഇപ്പോൾ അങ്ങാടിപ്പരസ്യമാണല്ലോ .


രാവേറെയായിരുന്നെങ്കിലും ശരീരം വിൽക്കുന്നതിനായി അണിഞ്ഞൊരുങ്ങി വഴിയോരങ്ങളിൽ ധാരാളം സ്ത്രീകൾ ആവശ്യക്കാർക്കായി കാത്തുനിൽക്കുന്ന കാഴ്ച സത്യമായും വേദനാജനകമാണ്. ഇവിടെ വേശ്യാവൃത്തി മറ്റുതൊഴിലുകൾപോലെതന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതിന് കാരണക്കാർ  ഇവിടുത്തെ പുരുഷന്മാർ തന്നെയെന്നാണ് പറയപ്പെടുന്നത്. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻപടയാളികൾ വിശ്രമത്തിനും ഉല്ലാസത്തിനുമായി എത്തിയത്  തായ്‌ലണ്ടിന്റെ പല ഗ്രാമങ്ങളിലുമായിരുന്നു. ദീർഘകാലം കുടുംബങ്ങളിൽനിന്നകന്നുകഴിഞ്ഞിരുന്ന  അമേരിക്കൻപട്ടാളക്കാരുടെ ശാരീരികമായ അന്തർചോദനകളുടെ സാക്ഷാത്കാരത്തിനായി  അവർ തായ്‌ സ്ത്രീകളെ ഉപയോഗിക്കാൻ നിർബ്ബന്ധിതരായി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജനങ്ങളുടെ  സാമ്പത്തികനില ഏറെ പരിതാപകരമായിരുന്നു. ആ അവസ്ഥയിൽ ഉയർന്ന പ്രതിഫലം ലഭിക്കുന്നതിനാൽ പുരുഷന്മാർതന്നെ നിർബ്ബന്ധിച്ചു വീട്ടിലെ  സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് നയിച്ചിരുന്നത്രേ! ക്രമേണ മറ്റേതൊരു തൊഴിലുപോലെ വേശ്യാവൃത്തിയും അംഗീകരിക്കപ്പെട്ടു. അല്പം അലസത കൂടുതലുള്ള പുരുഷന്മാർ അതൊരു അനുഗ്രഹമായി കാണുകയും ചെയ്തു. 


ഹോട്ടലിലെത്തി കുളികഴിഞ്ഞു കിടന്നുറങ്ങി. രാവിലെ എട്ടുമണിക്ക് ഇവിടെനിന്നു യാത്രയാകണം. ഉറങ്ങുംമുമ്പ് പെട്ടിയൊക്കെ ഒരുക്കിവെച്ചു. രാവിലെ ബാങ്കോക്കിലേക്കാണ് പോകേണ്ടത്. അവിടുത്തെ ചില കാഴ്ചകളൊക്കെക്കണ്ട് വിമാനത്താവളത്തിലേക്കു പോകണം. ലാവോസിലേക്കുള്ള വിമാനം ഞങ്ങൾ ബാങ്കോക്കിൽവന്നിറങ്ങിയ അതേ വിമാനത്താവളത്തിൽനിന്നാണ് 

കിഴക്കനേഷ്യൻ മരതകമണികൾ -6

 

6.രത്നശാലയും ഫ്ലോട്ടിങ് മാർക്കറ്റും 

===========================

മുത്തുകൾ കടലിലെ മത്സ്യകന്യകകളുടെ  കണ്ണീർത്തുള്ളികൾ എന്നാണല്ലോ പറയപ്പെടുന്നത്! ചിപ്പിക്കുള്ളിൽ പതിക്കുന്ന ജലകണങ്ങൾ ഖരീഭവിച്ചാണ് മുത്തുണ്ടാകുന്നതെന്നു മറ്റൊരു വാദം.

അതൊക്കെ കാലഹരണപ്പെട്ട കെട്ടുകഥകൾ മാത്രം. ഇന്നു മുത്തിനെക്കുറിച്ചുള്ള യാഥാർത്ഥ്യം എല്ലാവർക്കും അറിയുന്നതുതന്നെ. 


ചിപ്പിക്കുള്ളിൽ എങ്ങനെയോ കടന്നുകൂടുന്ന മണൽത്തരിപോലുള്ള വസ്തുക്കൾ  മൃദുലമായ ശരീരാന്തർഭാഗത്തു  അസ്വസ്ഥതയുണ്ടാക്കുകയും അതിനെ പ്രതിരോധിക്കാൻ  ശരീരംതന്നെ  ഒരു സ്രവം പുറപ്പെടുവിച്ചു അന്യവസ്തുവിനെ മൂടുകയും അതു കട്ടപിടിക്കുകയും  ചെയ്യുന്നു.   ഇതുകുറെക്കാലം തുടരുമ്പോൾ അതു മുത്തായി രൂപാന്തരപ്പെടുന്നു.  ഇങ്ങനെയുള്ള  മുത്തുകൾ വളരെ അപൂർവ്വമായിമാത്രമേ ലഭിക്കുകയുള്ളു. എന്നാൽ മുത്തിനോടുള്ള പ്രിയവും ആവശ്യവും കൂടിവന്നപ്പോൾ   അതുകൂടുതലായി ഉദ്‌പാദിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ മനുഷ്യൻ അന്വേഷിച്ചുതുടങ്ങി. അതിനായി ചിപ്പികളെ പിടിച്ച് അവയുടെ ശരീരത്തിൽ മണൽത്തരികൾ കയറ്റിയുള്ള പരീക്ഷണമായിരുന്നു ആദ്യം നടത്തിയത്. അതു വളരെ വിജയകരമായിരുന്നു. 




ഞങ്ങളിപ്പോൾ  പോകുന്നത് ഈവിധത്തിൽ ഇവിടുത്തെ ജെംസ് ഫാക്ടറിയിൽ  മുത്തുകൾ സൃഷ്ടിച്ചെടുക്കുന്ന രീതികൾ നേരിട്ടുകണ്ടുമനസ്സിലാക്കാനും ഇന്നാട്ടിലെ രത്നശേഖരങ്ങളുടെ വൈവിധ്യങ്ങൾ കണ്ടറിയാനും ആവശ്യമുള്ളവർക്ക് ഇഷ്ടപ്പെട്ട അമൂല്യരത്നങ്ങൾ വാങ്ങാനുമൊക്കെയാണ്. അവിടുത്തെ ഗൈഡും കൂടെയുണ്ട്. 1987 മുതൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്. പ്രവേശനഫീസ്  ഇവിടെയില്ല. 




ആദ്യം കണ്ടത് ചിപ്പിക്കുള്ളിൽനിന്നു മുത്തുകൾ ശേഖരിക്കുന്നതാണ്. വലിയ കല്ലുമ്മേക്കായകൾ പോലെയുള്ള ചിപ്പി പിളർന്ന് ഉള്ളിൽനിന്നു മുത്തുകൾ അടർത്തിയെടുക്കുന്നു. പലവലുപ്പത്തിലും ആകൃതിയിലും  വർണ്ണഭേദങ്ങളോടെയും ലഭിക്കുന്ന മുത്തുകൾ വലുപ്പത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിച്ചെടുക്കുന്നു. അവയെ നന്നായി മിനുക്കിയടുത്തു കൃത്യമായ ആകൃതി നൽകുന്നു. പിന്നീടാണ് ആഭരണനിർമ്മാണത്തിനായും വ്യാപാരത്തിനായും അവയെ ഉപയോഗപ്പെടുത്തുന്നത്. എല്ലാംകഴിഞ്ഞെത്തുന്ന മുത്തിന്റെ വിലയും അതിഗംഭീരമായിരിക്കും. എങ്കിലെന്ത്! മുത്തിന് ആവശ്യക്കാർ കൂടിവരുന്നതേയുള്ളു. 




പിന്നീട് കാട്ടിത്തന്നത് ചിപ്പിക്കുള്ളിൽ മണൽത്തരിയോളമുള്ള  അന്യവസ്തുവിനെ പ്രവേശിപ്പിക്കുന്നതാണ്. ഒരുചിപ്പിയിൽത്തന്നെ ഇരുപത്തിയഞ്ചിലധികം ഇത്തരം വസ്തുക്കൾ നിക്ഷേപിക്കും. വളരെ സൂക്ഷ്മതയുള്ള ജോലിയാണിത്. അതിനുശേഷം അവയെ ചരടുകളിലോ മറ്റോ ചേർത്തുപിടിപ്പിച്ച്  ഉൾക്കടലുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന പ്ലാറ്റുഫോമുകളിലെ പട്ടകളിൽ ഘടിപ്പിച്ചിടും. ഒരു നിശ്ചിതസമയം കഴിയുമ്പോൾ അവയെ അവിടെനിന്നു എടുത്തുകൊണ്ടുവന്ന് മുത്തുകൾ ശേഖരിക്കും.  'പേൾ കൾച്ചർ' എന്നാണ് ഇതിനു പറയുന്നത്.  ചിപ്പികളിൽനിന്ന് ഇങ്ങനെ  ലഭിക്കുന്ന മുത്തുകൾക്കു  വലുപ്പത്തിലോ നിറത്തിലോ ഒന്നും കൃത്യതയൊന്നും ഉണ്ടാവില്ല. നിക്ഷേപിച്ച വസ്തുക്കളിലൊക്കെ മുത്തുകൾ രൂപപ്പെടണമെന്നു നിർബ്ബന്ധവുമില്ല.  ലഭിച്ച മുത്തുകൾ  തരംതിരിച്ച് പോളിഷ് ചെയ്താണ് ആഭരണങ്ങൾ ഉണ്ടാക്കുന്നത്. 


 അതൊക്കെക്കണ്ടുനടന്നശേഷം  ഒരു ടോയ് ട്രെയിനിൽ കയറ്റി രത്നങ്ങൾ  ഖനനം ചെയ്യുന്നതും സംസ്കരിക്കുന്നതും ആഭരണം നിർമ്മിക്കുന്നതുമൊക്കെയായുള്ള പരിണാമഘട്ടങ്ങളുടെ   കൃത്രിമകാഴ്ചകളിലൂടെ ഒരു സഞ്ചാരം. വളരെ പൂർണ്ണതയോടെതന്നെ അതൊക്കെ അവിടെ ഒരുക്കിയിരിക്കുന്നു. കാഴ്ചക്കാരെ ആകർഷിക്കുന്ന ഒരു പ്രധാനഘടകം അവിടെ നൽകിയിരിക്കുന്ന വർണ്ണപ്രകാശവിന്യാസമാണ്. അതുപോലെതന്നെ അനുയോജ്യമായ  ശബ്ദവും.  ഇവിടെയെത്തുന്നവർ  ഈ ട്രോളിയാത്ര വിസ്മരിക്കാനിടയില്ല.  ഈ   യാത്രകഴിഞ്ഞു ഗൈഡ് ഞങ്ങളെ   ഒരു ക്‌ളാസ്സ്‌മുറിയിലേക്കുകൊണ്ടുപോയി. അവിടെ  വിവിധയിനം മുത്തുകളെക്കുറിച്ചും തായ്‌ലൻഡിൽ  ലഭിക്കുന്ന രത്നങ്ങളെക്കുറിച്ചുമൊക്കെ ഒരാൾ വിശദീകരിച്ചുതന്നു. മരതകം, മാണിക്ക്യം, ഇന്ദ്രനീലം, ഗോമേദകം, അങ്ങനെ പലതരം രത്നങ്ങൾ അവിടെത്തന്നെ ഖനനം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ   വജ്രം അവിടയില്ല. മറ്റുരാജ്യങ്ങളിൽനിന്ന് ഇറക്കുമതിചെയ്യുന്നതാണ്. 


പിന്നീട് രത്‌നങ്ങൾകൊണ്ട്  ആഭരണങ്ങളും മറ്റു കൗതുകവസ്തുക്കളുമൊക്കെ ഉണ്ടാക്കുന്ന ശില്പശാലയിലേക്കാണ് കൊണ്ടുപോയത്. അതിസൂക്ഷ്മമായ, വളരെയധികം ശ്രദ്ധവേണ്ടുന്ന ജോലിയാണ്. അവിടെ  ജോലിചെയ്യുന്നവരൊക്കെ തങ്ങളുടെ ജോലിയിൽ ബദ്ധശ്രദ്ധരാണ്. സന്ദർശകരെ  അവർ ഗൗനിക്കുന്നതേയില്ല. തങ്ങൾക്കുലഭിച്ചിരിക്കുന്ന പാറ്റേൺ അനുസരിച്ച് ആഭരണം നിർമ്മിക്കുന്നതിൽ വൈദഗ്ധ്യം എത്രമാത്രം പ്രയോജനപ്പെടുത്താമെന്നുമാത്രമാണ് അവരുടെ ചിന്ത. ഈ ജോലിയിൽ    നല്ല പരിശീലനവും അവർക്കു ലഭിച്ചിട്ടുണ്ടാകും. പിന്നീട് ഷോറൂമിലേക്കാണ് പോയത്. അതിമനോഹരമായ ആഭരണങ്ങളുംമറ്റും ധാരാളമായി വിൽപയ്ക്കുണ്ട്. രത്നങ്ങളല്ലേ! കനത്ത  വിലയും. പിന്നെ ജാതകവുമായി അതൊക്കെ തങ്ങൾക്കു പൊരുത്തപ്പെടുമോ എന്ന ആശങ്കയും പലർക്കുമുണ്ടായിരുന്നു. എന്തായാലും അവിടെനിന്ന്  അധികമൊന്നും ആരും   വാങ്ങിയതായി കണ്ടില്ല. ഞാൻ ചെറിയൊരു മുത്തുമാല വാങ്ങി. നൂറു ഡോളർ ആയിരുന്നു വില. വെളുത്തമുത്ത് എന്റെയൊരു ദൗർബല്യമാണ്. 


കണ്ണും മനസ്സും നിറഞ്ഞു അവിടെനിന്നു ഞങ്ങൾ മടങ്ങി. നാലുമണിക്ക് പാട്ടായയിലെ പ്രസിദ്ധമായ ഫ്ലോട്ടിങ് മാർക്കറ്റിലേക്ക് പോകണം. ബസ്സിൽക്കയറി ഒരു പതിനഞ്ചുമിനുട്ട് യാത്രചെയ്തുകാണും അവിടെയെത്താൻ.  


കിഴക്കനേഷ്യൻ മരതകമണികൾ - 5

 5.പട്ടായയിലെ കടൽയാത്ര 


====================


പട്ടായയുടെ  രാക്കാഴ്ചകൾ സദാചാരവിരുദ്ധമെന്നൊക്കെ സ്ഥിരം ആക്ഷേപിക്കപ്പെടുന്നതാണെങ്കിലും മറ്റുനിരവധി കാഴ്ചകളും അനുഭവങ്ങളും സഞ്ചാരികൾക്കായി ഒരുക്കിവെച്ച് കാത്തിരിക്കുകയാണ് ഈ പ്രകൃതിസുന്ദരമായ നഗരം. ദൈർഘ്യമേറിയ അതിസുന്ദരമായ കടൽത്തീരങ്ങളും കായലുകളും ഉൾപ്പെട്ട ഭൂപ്രകൃതിമാത്രമല്ല, മനുഷ്യനിർമ്മിതമായ ഒട്ടനവധി വാസ്തുവിസ്മയങ്ങളും ഉദ്യാനങ്ങളും വൈവിധ്യമാർന്ന ഭക്ഷണങ്ങളും നിരവധിയായ  വിനോദോപാധികളുമൊക്കെ വിനോദസഞ്ചാരികളെ ഇന്നാട്ടിലേക്കു ഹഠാദാകാർഷിക്കുന്നുണ്ട്. ഒരിക്കൽ വന്നവർക്ക് പിന്നെയും പിന്നെയും ഇങ്ങോട്ടേക്കു വരാനുള്ളൊരു പ്രേരണ നൽകാൻ ഇവയെല്ലാം കാരണമാകുന്നു. ബാങ്കോക്കിനെ അപേക്ഷിച്ച് വൃത്തിയുടെകാര്യത്തിൽ അല്പം പിന്നിലാണെങ്കിലും നമ്മുടെ നാടുമായി തട്ടിച്ചുനോക്കിയാൽ പട്ടായ ബഹുദൂരം മുന്നിലാണ്. 




 പ്രഭാതഭക്ഷണത്തിനുശേഷം ഞങ്ങൾ ഹോട്ടലിൽനിന്നിറങ്ങി ബസ്സിൽക്കയറി. ആനിയും റെഡിയായി എത്തിയിരുന്നു.  ആദ്യമായി ഞങ്ങൾ പോകുന്നത് കടൽത്തീരത്തേക്കാണ്. ബോട്ട് യാത്ര, പാരാഗ്ലൈഡിങ്, ബനാനബോട്ട് റൈഡിങ് , സ്പീഡ്ബോട്ട് റൈഡിങ്, അണ്ടർ സീ വാക്കിങ് , വാട്ടർ സ്​കൂട്ടർ അങ്ങനെ പലതരം വിനോദങ്ങൾക്ക് ലക്ഷ്യമിട്ടുകൊണ്ടാണ് പുറപ്പെട്ടിരിക്കുന്നത്. കുറച്ചുദൂരെയുള്ള പ്രസിദ്ധമായ 'കോ  ലാൻ'  എന്ന   പവിഴദ്വീപിലും പോകണം. അല്പസമയം ബസ്സ്‌ ഓടി പട്ടായ ബീച്ചിന്റെ ഒരറ്റത്തുള്ള പാർക്കിംഗ് സ്ഥലത്ത് ഞങ്ങളെയിറക്കി. അവിടെനിന്നു ബോട്ടിൽ കയറേണ്ടതുണ്ട്. ലോക്കൽഗൈഡ് ഗ്രുപ്പിലെല്ലാവർക്കും  ഒരേനിറത്തിലെ വൂളൻനൂലുകൊണ്ടു രാഖികെട്ടുന്നതുപോലെ കെട്ടിത്തന്നു. എന്തോ സ്റ്റിക്കർ കൈയിലും ഉടുപ്പിലുമൊക്കെ ഒട്ടിക്കുകയും ചെയ്തു. ഗ്രൂപ്പിലുള്ളവരെ ബോട്ടുകാർക്ക് തിരിച്ചറിയാനുള്ള മാർഗ്ഗരേഖയാവാം ഈ രാഖിച്ചരട്.


ഇവിടുത്തെ കടൽത്തീരവും നീലനിറമുള്ള  കടൽജലവും മാലിന്യമേതുമില്ലാതെ കിടക്കുന്ന കാഴ്ച ആരുടെയും മനംമയക്കും. അതിലൂടെയുള്ള തോണിയാത്ര അവിസ്മരണീയമാണ്.   ആദ്യം വലിയൊരു പ്ലാറ്റ്ഫോം പോലെയുള്ള ഭാഗത്തേക്കുകൊണ്ടുപോയി   ഇരിപ്പിടത്തിൽ എല്ലാവരെയും ഇരുത്തിയശേഷം കടൽവിനോദങ്ങളും അവയുടെ നിരക്കുകളും, പലവിനോദങ്ങൾ  ഒന്നിച്ചെടുത്താലുള്ള നിരക്കുവ്യത്യാസങ്ങളുമൊക്കെ വിശദമായിത്തന്നെ  മനസ്സിലാക്കിത്തന്നു. അതിനനുസരിച്ച് കുറേപ്പേർ  പങ്കെടുക്കേണ്ട ഇനങ്ങളുടെ ടിക്കറ്റുകളും എടുത്തു. ശാരീരികമായി പല ബുദ്ധിമുട്ടുകളുമുള്ളതുകൊണ്ടു ഞങ്ങൾ ഒന്നിലും പങ്കെടുക്കേണ്ടാ എന്നുവെച്ചു. ആദ്യം പാരാഗ്ലൈഡിങ് നടക്കുന്നിടത്തേക്കു പലബോട്ടുകളിലായി എല്ലാവരും പോയി. ഞങ്ങളുടെസംഘത്തിലെ വളരെക്കുറച്ചുപേർ മാത്രമേ  അതിൽ പങ്കെടുത്തുള്ളു. വലിയ ബലൂണിൽ നമ്മുടെ ശരീരം സുരക്ഷിതമായി  ഘടിപ്പിച്ച്, വലിച്ചുകെട്ടിയിരിക്കുന്ന കയറിന്റെ   അറ്റം വേഗത്തിൽപോകുന്ന  ഒരു ബോട്ടിൽ ഘടിപ്പിച്ചാണ് അതിനെ ഉയർത്തുന്നത്. ബോട്ട് മുമ്പോട്ടുകുത്തിക്കുമ്പോൾ കുറച്ചുദൂരം ശരീരവും തറയിൽ വലിയും. പിന്നെയാണ് ബലൂൺ കാറ്റുനിറഞ്ഞു മുകളിലേക്ക് കുതിക്കുന്നത്.   അതിൽ പങ്കെടുത്ത   പലരുടെയും കാൽമുട്ട് തറയിൽ  നന്നായി ഉരഞ്ഞു തൊലിപോയി  രക്തംപിടിച്ചിരുന്നു.  ബലൂൺ ഉയരത്തിലെത്തുമ്പോഴേക്കും പലരും  കാലിട്ടടിക്കുന്നതുകാണാമായിരുന്നു. ഭയന്നിട്ടാണോ ആഹ്ലാദംകൊണ്ടാണോ എന്നറിയില്ല. ചെറിയകുട്ടികൾപോലും അത്യാഹ്ലാദത്തോടെ ബലൂണിൽ ഉയർന്നുപൊങ്ങുന്നതുകാണാമായിരുന്നു. 




കോ ലാൻ   ഐലണ്ടിലേക്കുപോയിട്ടായിരുന്നു മറ്റുള്ള വിനോദങ്ങൾ.കുറേദൂരം സ്ഫടികതുല്യമായ കടൽജലത്തിലൂടെ  ബോട്ടുയാത്രചെയ്തശേഷമാണ് അവിടെയെത്തിയത്.  വൃത്തിയുള്ള  വെളുത്തമണലാണ് തീരത്ത്. ആ കടലിനെയും തീരത്തെയുമൊന്നും വാക്കുകൾകൊണ്ട്  വർണ്ണിക്കാനാവില്ല. അത്ര മനോഹരമാണ്. കൈയിൽ കെട്ടിയിരിക്കുന്ന ചരടിന്റെ നിറമനുസരിച്ചാണ് തീരത്തെ വിശ്രമസ്ഥലവും നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്. തീരത്ത് നിരന്നുകിടക്കുന്ന ഇരിപ്പിടങ്ങളിൽ ഇരുന്ന് ആ സുന്ദരമായ കടൽദൃശ്യം ആവോളം ആസ്വദിച്ചു. ജലവിനോദങ്ങൾക്കു ടിക്കറ്റെടുത്തവർ പലവഴിക്കായി അതിനായിപ്പോയി. അൽപനേരം തീരത്തെ തെരുവോരക്കച്ചവടക്കാരുടെ ഇടയിലേക്കിറങ്ങി. പട്ടായയുടെ തെരുവിൽക്കണ്ടതൊക്കെ ഇവിടയുമുണ്ട് .  ജലവിനോദങ്ങൾക്കു പോയവർ  മടങ്ങിവന്നശേഷം സൗന്ദര്യത്തിന്റെയും നൈർമ്മല്യത്തിന്റെയും പര്യായമായ ആ പവിഴദ്വീപിനോട് മനസ്സില്ലാമനസ്സോടെ ഞങ്ങൾ വിടപറഞ്ഞു.  താമസിക്കുന്ന ഹോട്ടലിലെത്തി ഉച്ചഭക്ഷണം കഴിച്ച് അല്പനേരത്തെ വിശ്രമം. അതിനുശേഷം ഒരു രത്നസംസ്കരണശാലയും പിന്നീട് ഇവിടുത്തെ പേരുകേട്ട ഫ്‌ളോട്ടിങ് മാർക്കറ്റും സന്ദർശിക്കണം. 




മടക്കയാത്രയിൽ ബസ്സിൽവെച്ച്  ആനി വീട്ടിൽനിന്നുകൊണ്ടുവന്ന മധുരപലഹാരം ഏല്ലാവർക്കും തന്നു.  തന്റെ രാജ്യത്തെക്കുറിച്ചോ കാണാൻപോകുന്ന കാഴ്ചകളെക്കുറിച്ചോ ഒന്നും അധികമൊന്നും അവൾ പറയുന്നുണ്ടായിരുന്നെങ്കിലും അവളുടെ വിനയവും ഊഷ്മളമായ പെരുമാറ്റവും ഒക്കെ എടുത്തുപറയേണ്ടതുതന്നെ. 15 വർഷമായി ഗൈഡ് ആയി ജോലിനോക്കുന്ന ആനി വളരെ പരിതാപകരമായ കുടുംബപശ്ചാത്തലത്തിൽനിന്നാണ് വരുന്നത്. അവളുടെ ഭർത്താവ് ഒരപകടത്തിൽ നട്ടെല്ലിന് ക്ഷതംപറ്റി   കിടപ്പിലാണ്. പരസഹായമില്ലാതെ എഴുന്നേൽക്കാൻപോലും കഴിയില്ലാ. കൂടാതെ  വൃദ്ധരും രോഗികളുമായ മാതാപിതാക്കളും അവരുടെ സംരക്ഷണയിലാണ്. ആകെയുള്ള സഹോദരൻ യാതൊരു സഹായവും ചെയ്യുന്നുമില്ല.  ഗൈഡ് ജോലി സ്ഥിരതയുള്ളതല്ല. ചിലപ്പോൾ വളരെ ദിവസങ്ങൾ ജോലിയില്ലാതെയും ഇരിക്കേണ്ടതായിവരും. വീട്ടിലെക്കാര്യം വലിയ കഷ്ടത്തിലുമാകും. ഇതൊക്കെ പറയുമ്പോഴും ആനി മുഖത്തെ പ്രസന്നതയും ആത്മവിശ്വാസവും കൈവിട്ടിരുന്നില്ല. ഇടയ്ക്കവൾ ഞങ്ങളെ തായ്‌ഭാഷയിലുള്ള പാട്ടുകൾ പാടിക്കേൾപ്പിച്ചു. ചിലത് എല്ലാവരെക്കൊണ്ടും ഏറ്റുപാടിച്ചു. സുപ്രഭാതവും നന്ദിയും ഒക്കെ തായ്‌ഭാഷയിൽ എങ്ങനെയാണു പറയേണ്ടതെന്ന് പഠിപ്പിച്ചു. 'സവതിതൻ ചാവ്' എന്നോമറ്റോ ആണ് സുപ്രഭാതം. പുരുഷന്മാരും സ്ത്രീകളും നന്ദി  പറയുന്നത് രണ്ടുതരത്തിലാണത്രേ!


രണ്ടുമണിയോടടുത്തു ഹോട്ടലിലെത്തിയപ്പോൾ. ഉച്ചഭക്ഷണം കഴിച്ച് അല്പനേരത്തെ വിശ്രമത്തിനുശേഷം ഇനിയുള്ള യാത്ര.