Wednesday, August 28, 2024

മഹാബലിപുരം 2 ത്രിമൂർത്തീഗുഹാക്ഷേത്രം

  മഹാബലിപുരം 2 

ത്രിമൂർത്തീഗുഹാക്ഷേത്രം

======================

കൃഷ്ണന്റെ വെണ്ണപ്പണത്തിനു സമീപത്തുകൂടി വലതുഭാഗത്തേക്കു നടന്നാൽ ഉയർന്നുനിൽക്കുന്ന പാറക്കെട്ടുകൾക്കിടയിലൂടെ ഒരു ചെറിയ  വഴിയുണ്ട്. ത്രിമൂർത്തിഗുഹാക്ഷേത്രത്തിലേക്കുള്ള പാതയാണത്. പോകുന്നവഴിയിൽ വളരെ കൗതുകമുള്ളൊരു കാഴ്ചയുണ്ട്. ഒരു വലിയ പാറയിൽ ഏതാണ്ട് നേർരേഖയിൽ ഒരേ വലുപ്പമുള്ള  കുറേ ചതുരക്കള്ളികൾ മുകളിൽനിന്നു താഴെവരെ ഒരേ അകലത്തിൽ കൊത്തിവെച്ചിരിക്കുന്നു. ഓരോ കള്ളികൾക്കും ഒന്നോ ഒന്നരയോ ഇഞ്ച് വശവും രണ്ടിഞ്ചോളം ആഴവുമുണ്ട്. ഇത് അടുത്തകാലത്ത് ഏതെങ്കിലും യന്ത്രസഹായത്തോടെ ചെയ്തതൊന്നുമല്ല. ഒന്നരസഹസ്രാബ്ദങ്ങൾക്കപ്പുറത്തു യാതൊരുവിധയന്ത്രസഹായവുമില്ലാതെ അക്കാലത്തെ ശിലാശില്പികൾ കൊത്തിവെച്ചതാണിത്.





 എന്തിനായിരിക്കും അവർ ഇങ്ങനെ ചെയ്തുവെച്ചിരിക്കുന്നതെന്നു ഇതു കാണുന്ന ആരും  ചിന്തിച്ചുപോകുമല്ലോ. അതിനു ഗൈഡ് നൽകിയ വിശദീകരണം അമ്പരപ്പിക്കുന്നതായിരുന്നു. ഈ ചെറുകള്ളികളിൽ മരക്കഷണങ്ങൾ അടിച്ചുകയറ്റി വെള്ളമൊഴിച്ചുകൊടുക്കുമത്രേ! വെള്ളം വലിച്ചെടുത്ത് മരക്കഷണങ്ങൾ വികസിക്കുമ്പോൾ ആ വലിയ പറ രണ്ടായി പിളർന്നുപോകും. അക്കാലത്ത് വലിയ പാറകൾ മുറിച്ചിരുന്നത് ഈ വിദ്യയുപയോഗിച്ചായിരുന്നെന്നു ഗൈഡ് സമർത്ഥിക്കുന്നു. ഇങ്ങനെ ചെയ്തു പിളർന്ന ഒരു കൂറ്റൻ പാറയും മറ്റൊരുഭാഗത്തു കാണാൻ കഴിയും. അതിന്റെ പാതിഭാഗം അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല. ക്ഷേത്രങ്ങളോ വിഗ്രഹങ്ങളോ നിർമ്മിക്കാനുള്ള  ശില്പവേലകൾക്കായി മറ്റെവിടേക്കോ കൊണ്ടുപോയതാവാം. 


അവിടം കടന്നെത്തുന്നത്  ത്രിമൂർത്തിഗുഹാക്ഷേത്രത്തിലേക്കാണ്. പല്ലവരാജാക്കന്മാരുടെ കാലാഭിരുചിയുടെ ഉത്തമോദാഹരണങ്ങളാണ് അക്കാലത്തെ ശിലാശില്പങ്ങൾ.  ക്ഷേത്രദർശനത്തിനെത്തി ഊഴംകാത്തുനിൽക്കുന്നതുപോലെ വരിവരിയായി നിൽക്കുന്ന പാറകൾ കൗതുകംപകരുന്ന കാഴ്ചയാണ്. 


പേരു സൂചിപ്പിക്കുന്നതുപോലെ ഇതു ത്രിമൂർത്തികളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. മൂന്നുശ്രീകോവിലുകളാണ് ഒറ്റക്കല്ലിൽ കൊത്തിയുണ്ടാക്കിയിരിക്കുന്നത്.  ഓരോന്നിന്റെയും ബാഹ്യഭാഗത്ത് മനോഹരങ്ങളായ സ്തൂപങ്ങളും ദ്വാരപാലക്കാരുമൊക്കെയുണ്ട്. രൂപങ്ങൾ, ലംബമായി നിലകൊള്ളുന്ന  പാറയിൽത്തന്നെ, വേർപെടുത്താതെ,  കൊത്തി രൂപപ്പെടുത്തിയിരിക്കുന്നതാണ്. ഇത്തരം ശില്പവേലകൾക്ക്  relief sculpture എന്നാണ് പറയുന്നത്.   അതിസൂക്ഷ്മമായ കൊത്തുപണികൾ ആരെയും ആകർഷിക്കും. മറ്റുക്ഷേത്രങ്ങളിൽനിന്നു വിഭിന്നമായി ഇവിടെ മുഖമണ്ഡപം ഇല്ലാ. 


ആദ്യശ്രീകോവിലിൽ ബ്രഹ്മവിഗ്രഹമാണ്. പുറത്ത്, കണങ്കാൽവരെ വസ്ത്രം ധരിച്ച, പൂണൂൽധാരികളായ   താടിക്കാരായ     ദ്വാരപാലകരുടെ മനോഹരമായ ശില്പങ്ങൾ കാണാം.  ബ്രഹ്മാവിന്റെ ക്ഷേത്രങ്ങൾ വളരെ അപൂർവ്വമാണല്ലോ. എനിക്കറിയുന്ന രണ്ടു ബ്രഹ്മാക്ഷേത്രങ്ങൾ രാജസ്ഥാനിലെ പുഷ്കറിലേതും, പിന്നെ നമ്മുടെ മലയാളനാട്ടിൽ നിളാതീരത്തെ,  നവാമുകുന്ദക്ഷേത്രത്തിനക്കരെയുള്ള ബ്രഹ്മാക്ഷേത്രവുമാണ്.




 ബ്രഹ്‌മാവ്‌ നാന്മുഖനാണെങ്കിലും ഇവിടെയുള്ള വിഗ്രഹത്തിന് ഒരു മുഖമേയുള്ളൂ.  പദ്മപീഠത്തിൽ സമഭംഗഭാവത്തിലാണ്  നിൽക്കുന്നത്.  പുരാതനകാലത്തെ  യുദ്ധവീരന്മാരുടെ ചിത്രങ്ങളിൽ കാണുന്നതുപോലെ  നെഞ്ചിലായി വിലങ്ങനെയിട്ടിരിക്കുന്നൊരു ചങ്ങലയും കാണാം. ഇതിനെക്കുറിച്ച്  വിദഗ്ധർ പല അഭിപ്രായങ്ങൾ മുന്നോട്ടു വയ്ക്കുന്നുണ്ടെങ്കിലും   ചിലരെങ്കിലും ഇത് സുബ്രഹ്മണ്യൻസ്വാമിയാണെന്നും വാദിക്കാറുണ്ട്. പ്രധാനവിഗ്രഹംകൂടാതെ മറ്റു നാലുരൂപങ്ങൾകൂടി ഇരുവശങ്ങളിലായി കാണാം. 


ദ്വാരകപാലകന്മാർ കാവൽനിൽക്കുന്ന മദ്ധ്യത്തിലുള്ള ശ്രീകോവിലിൽ  മഹാദേവനാണ്. ഇത് മറ്റുരണ്ടുക്ഷേത്രങ്ങളിൽനിന്ന് ഒരല്പം മുമ്പോട്ട് തള്ളിനിൽക്കുന്നു. വിഗ്രഹത്തിനുതൊട്ടുമുന്നിൽ കൃഷ്ണശിലയിൽ രൂപപ്പെടുത്തിയ ഒരു ശിവലിംഗവുമുണ്ട്.  മറ്റുനാലുരൂപങ്ങൾകൂടി ഇരുവശങ്ങളിലായി ഇവിടെയും കാണാം.വളരെ പൂർണ്ണതയുള്ള ശില്പങ്ങളാണ് ഇവിടെയും കാണാൻ കഴിയുന്നത്.



മൂന്നാമത്തെ ശ്രീകോവിലിൽ മഹാവിഷ്ണുവാണു പ്രധാനവിഗ്രഹം. ഇവിടെയുമുണ്ട് ശ്രീകോവിലിനു പുറത്ത് രണ്ടു ദ്വാരപാലകരും ഉള്ളിൽ മറ്റു നാലുശില്പങ്ങളും. മഹാവിഷ്ണു ശംഖും ചക്രവും കൈകളിലേന്തിയിരിക്കുന്നു. കാതുകളിൽ നീണ്ട  മകരകുണ്ഡലങ്ങളുണ്ട്. കണങ്കലെത്തുന്ന വസ്ത്രങ്ങളും കൈകാലുകളിൽ ആഭരണങ്ങളുമുണ്ട്. മറ്റു രണ്ടു മൂർത്തിവിഗ്രഹങ്ങൾപോലെ മഹാവിഷ്ണുവും  സമഭംഗഭാവത്തിലാണ്  നിൽക്കുന്നത്. 



ഈ ശ്രീകോവിലുകൾക്കു പുറത്തായി മഹിഷാസുരമർദ്ദിനിയായ ദുർഗ്ഗയുടെ ശില്പവുമുണ്ട്. മഹിഷാസുരവധത്തിനുശേഷം ശിരസ്സിൽ ചവുട്ടിനിൽക്കുന്ന ദുർഗ്ഗയുടെ അറുകൈകളിലായി  ശംഖം,ചക്രം ,  ഖഡ്ഗം ,  ധനുഷ്  ,  ഘണ്ട  (മണി),  ഖേടകം എന്നിവ കാണാം. ദേവിയുടെ ശിരസ്സിനുമുകളിലായുള്ള കമാനാകൃതിയിലെ കൊത്തുപണികൾ അതിസുന്ദരമാണ്. ശ്രീകോവിലുകൾക്കു മുകളിലായിക്കാണുന്ന ജാലകങ്ങൾപോലുള്ള ശില്പവേലയും കൗതുകകരം. 



 ഈ ക്ഷേത്രങ്ങളുടെ ഇരുവശങ്ങളിലായി കാണുന്നഭാഗങ്ങൾ പൂർത്തീകരിക്കാത്ത ശില്പവേലകളാണെന്നു  മനസ്സിലാകും.  ക്ഷേത്രത്തിനെതിർവശത്തായി മറ്റൊരദ്‌ഭുതമുണ്ട്. കൃത്യമായ വൃത്താകൃതിയിൽ പാറയിൽ കൊത്തിയുണ്ടാക്കിയിരിക്കുന്ന ഒരു ജലസംഭരണി.  ഇപ്പോൾ അതിലെ ജലം വൃത്തിഹീനമാണെങ്കിലും നൂറ്റാണ്ടുകൾക്കപ്പുറത്ത്  ജനങ്ങൾക്ക്  ദാഹജലം നൽകിയിരുന്നൊരു    ജലസംഭരണി ആയിരുന്നിരിക്കാം. 




പല്ലവരാജവംശകാലത്തെ കരകൗശലവിദഗ്ധരുടെ കലാനൈപുണ്യത്തിൻ്റെയും ആത്മീയദർശനത്തിൻ്റെയും ആത്മസമർപ്പണത്തിന്റെയും നിതാന്തനിദർശനമാണ്  പാറയിൽ കൊത്തിയൊരുക്കിയ ഈ കലാനികുഞ്ജങ്ങൾ.  ഗവേഷണവിദ്യാർത്ഥികൾക്കും പുരാതനകലാപഠിതാക്കൾക്കുമൊക്കെ ഇവിടുത്തെ  സങ്കീർണ്ണവും സൂക്ഷ്മവും എന്നാൽ ഏറെ മനോഹരവുമായ ശില്പങ്ങൾ നല്ലൊരു പഠനവിഷയംതന്നെയാണ്. 

  


Sunday, August 18, 2024

ചിങ്ങപ്പുലരി ( സൃഷ്ടിപഥം നിമിഷകവി)

 ചിങ്ങപ്പുലരി ( സൃഷ്ടിപഥം നിമിഷകവി)

==========

പിറന്നിതാ  ചിങ്ങപ്പുലരി വീണ്ടും നമു-

ക്കിനിയുമാശതൻ ഹേമകാന്തിയായ് 

ദുരിതവർഷം പെയ്തൊഴിഞ്ഞ കര്ക്കടക-

വ്യസനഗാഥകൾക്കൊരു വിരാമമായ്. 

പുതിയൊരേടൊന്നു നിവർത്തിവയ്ക്കുന്നു 

കാലമിന്നു നമുക്കു മുന്നിലായ്.

എഴുതാവാനെത്ര വരികളുണ്ടതിൽ!

സഫലമാകുവാനെത്ര ദൗത്യങ്ങൾ! 

പെയ്തൊഴിഞ്ഞിടാനൊരുതുലാവര്ഷ-

മിനിയുമുണ്ടു നമുക്കുമുന്നിലായ്. 

കുളിരുപെയ്യുന്ന ശൈത്യകാലത്തി-

ന്നൊടുവിലായ്   നിറവസന്തമെത്തിടും

ഓണവും പിന്നെ  വിഷുവുമായ് സ്നേഹ-

ഗീതകങ്ങൾ നാമാലപിച്ചിടും.

നാളെയെന്നൊരു മുഗ്ദ്ധസ്വപ്നമായ്

ജീവിതത്തിന്റെ തേരുരുണ്ടുപോം.

Wednesday, August 14, 2024

മഹാബലിപുരം കാഴ്ചകൾ 1

 മഹാബലിപുരം കാഴ്ചകൾ 1 

========================

കൃഷ്ണന്റെ വെണ്ണപ്പന്ത്

******************************

ഇന്ന് മാമ്മല്ലപുരം എന്നറിയപ്പെടുന്ന മഹാബലിപുരം തമിഴ്‌നാട്ടിലെ ചെങ്കൽപ്പട്ടുജില്ല(പഴയ കാഞ്ചീപുരം ജില്ല)യിലെ ഒരു തീരദേശപട്ടണമാണ്. ബംഗാൾ ഉൾക്കടലിൽ തീരത്തെ ഈ കൊച്ചുപട്ടണം വിസ്മയകരമായ വാസ്തുഭംഗിയുള്ള  പുരാതനക്ഷേത്രങ്ങളാലും മറ്റു  ശിലാനിർമ്മിതികളാലും സമ്പന്നമാണ്. മനുഷ്യനിർമ്മിതമായ ശിലാത്ഭുതങ്ങൾപോലെതന്നെ, അല്ലെങ്കിൽ അതിനേക്കാളുപരിയായി നമ്മേ അമ്പരപ്പിക്കുന്നൊരു  പ്രകൃതിവിസ്മയമുണ്ടിവിടെ. അതാണ് 'കൃഷ്ണന്റെ വെണ്ണപ്പന്ത് ' എന്ന ഓമനപ്പേരിലുള്ള ഒരു വലിയ ശിലാഖണ്ഡം.

( 'വാനിറയ് കൽ' - സ്വർഗ്ഗത്തിൽനിന്നുള്ള കല്ല്' എന്നാണ് തദ്ദേശീയർ ഈ പാറയെ വിളിക്കുന്നത്.)



കൃഷ്ണനുമായോ വെണ്ണയുമായോ പന്തുമായോ ഈ പാറക്കഷണത്തിനു ഒരു ബന്ധവുമില്ല. Krishna 's Butter Ball എന്നത്  1969 ൽ ശ്രീമതി ഇന്ദിരാഗാന്ധി ഇവിടം സന്ദർശിച്ചപ്പോൾ നൽകിയ പേരാണെന്ന്  ഗൈഡ് പറയുന്നു.  അതിവിശാലമായ ഒരു പാറക്കെട്ടിന്റെ അല്പം  ചരിഞ്ഞ പ്രതലത്തിൽത്തൊട്ടുനിൽക്കുന്ന മറ്റൊരു ഭീമൻ കല്ല്. ഏകദേശം 250 ടൺ ഭാരവും  ആറുമീറ്ററിലധികം  ഉയരവും 5 മീറ്ററിനുമേൽ  വീതിയുമുള്ള  ഈ പാറക്കഷണം  പാറക്കെട്ടിന്റെ ചരിവിൽ കേവലം  നാലുചതുരശ്രയടി സ്ഥലത്താണ് നിലകൊള്ളുന്നത്.    ഒന്ന് തള്ളിയാൽ  അത് താഴേക്കുരുണ്ടുപോരുമല്ലോ എന്നുതോന്നും. പക്ഷേ സഹസ്രാബ്ദങ്ങളായി ഇതിവിടെത്തന്നെയുണ്ട്. കാലാകാലങ്ങളായി ഇതിനെയൊന്ന്  തള്ളിയിടാൻ പലരും  ശ്രമിച്ചുപരാജയപ്പെട്ടതുമാണ്. സുനാമിയോ ഭൂകമ്പമോ കൊടുംകാറ്റോ ഒന്നും ഇതിനെ അണുവിട ചലിപ്പിച്ചിട്ടില്ല. 


 പലഭാഗങ്ങളിൽനിന്നു നോക്കുമ്പോൾ ഈ പാറക്കഷണത്തിനു വ്യത്യസ്തമായ ആകൃതിയാണ്. ചരിഞ്ഞുകിടക്കുന്ന പാറക്കെട്ടിന്റെ  നേരെ താഴെനിന്ന് നോക്കിയാണത്‌ ഗോളാകൃതിയിൽ കാണുന്ന ഈ വെണ്ണപ്പന്ത്. ഇടതുഭാഗത്തുചെന്നു നോക്കിയാണത്‌ ഉന്നക്കായയുടെ ആകൃതിയിലായിരിക്കും. ചരിവിന്റെ മുകള്ഭാഗത്തു പോയി വലതുഭാഗത്തുനിന്നു നോക്കിയാൽ മുറിഞ്ഞു കിടക്കുന്നൊരു തള്ളവിരൽപോലെ തോന്നും. മറ്റുചില ഭാഗങ്ങളിൽനിന്ന് നോക്കിയാൽ നിയതാമായോരാകൃതിയില്ലാത്ത ഒരു വലിയ പാറക്കഷണം. ഇതിരിക്കുന്ന പാറച്ചെരിവാകട്ടെ വളരെ മിനുസമുള്ളതാണ്. കണ്ടാൽ വളരെ പരുക്കനായ പ്രതലമെന്നു തോന്നുമെങ്കിലും നടന്നുകയറിയാൽ വഴുതിവീഴുമെന്നുറപ്പാണ്. കൃത്യമായി രൂപപ്പെടുത്തിയ പാതയിലൂടെ മാത്രമേ കയറാവൂ. അവിടെ,  പാറയെ തള്ളിയിടാൻ ശ്രമിക്കുന്നവരെയും താങ്ങായി നിൽക്കുന്നവരെയും ഇത്തിരിത്തണലിൽ വിശ്രമിക്കുന്നവരെയുമൊക്കെ നമുക്ക് കാണാം. മഹാബലിപുരത്തെത്തുന്ന സഞ്ചാരികളെ ഹഠാദാകര്ഷിക്കുന്നൊരു കാഴ്ചയാണിത്.


ഈ ആഗ്നേയശിലാഖണ്ഡം ഇത്തരത്തിൽ രൂപപ്പെട്ടതിന്റെ യഥാർത്ഥകാരണം ഇന്നും അജ്ഞാതമാണ്. ഭക്തർ കൃഷ്ണനെയും മഹാദേവനെയുമൊക്കെ ഈ പാറത്തുണ്ടിനോട് ബന്ധപ്പെടുത്തി പല കഥകളും പറയുന്നുണ്ടെങ്കിലും അതിനേക്കാൾ വിശ്വസനീയമായത് മറ്റു രണ്ടു വാദങ്ങളാണ്. 

1 . ഒരു വലിയ പാറയിൽ സൂര്യതാപത്താലോ ജലപാതത്താലോ കാറ്റിനാലോ  നിരന്തരമായ ശിലാശോഷണം നടന്നു ഈ രൂപത്തിലായതാവാം. സമാനമായ ശിലാരൂപമാറ്റങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കാണാൻ കഴിയുമെന്നുള്ളതും ഈ വാദത്തിനു ഉപോല്ബലകമാക്കുന്നു. 


2 . പുരാതനകാലത്ത് ഈ ഭാഗങ്ങളിൽ ധാരാളം ശിലാനിർമ്മിതികൾ ഉണ്ടായിരുന്നതായിക്കാണം. മുകളിൽനിന്നു കൊത്തുപണിചെയ്തുതുടങ്ങി താഴേയ്ക്കുകൊണ്ടുവന്നു ക്ഷേത്രങ്ങളും ശില്പങ്ങളും ഉണ്ടാക്കിയിരുന്ന രീതിയായിരുന്നു അന്ന് നിലനിന്നിരുന്നത്. ഒരുപക്ഷേ ഈ ശിലയിലും അത്തരത്തിലുള്ള ശില്പവേല തുടങ്ങിവെച്ചതായിരിക്കാം. ഏതോ കാരണത്താൽ അതു മുഴുമിക്കാനാവാതെ ഇങ്ങനെ  അവശേഷിച്ചതാവാം. 


എന്തായാലും ഭൂഗുരുത്വബലത്തിന്റെ സവിശേഷമായൊരുദാഹരണവുമാണ് ഈ വെണ്ണപ്പന്ത്. പാറക്കഷണത്തിന്റെ ആകൃതിയും അതിരിക്കുന്ന പാറക്കെട്ടിന്റെ ചെരിവും ഇവയുടെ പ്രതലങ്ങൾ തമ്മിലുള്ള ഘർഷണബലവും അതിനു സഹായകമാകുന്നുണ്ടാവാം.  ചോഴരാജാവായിരുന്ന രാജരാജചോളനു തഞ്ചാവൂർപ്പാവ നിർമ്മിക്കാൻ പ്രചോദനമായത് ഈ പാറയാണെന്നും പറയപ്പെടുന്നു. (ഈ പാവകൾ എങ്ങനെ വെച്ചാലും, കിടത്തിയാൽപോലും നിവർന്നു നേരെനിൽക്കും.) 



ഏഴാം നൂറ്റാണ്ടിൽ ഇവിടം ഭരിച്ചിരുന്ന പല്ലവരാജാവ് നരസിംഹവർമ്മൻ ആനകളുടെ സഹായത്താൽ    ഈ പാറയെ ഇളക്കിമാറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി. പിന്നീടും പല കാലങ്ങളിലായി  പല ഭരണാധികാരികളും   ഇതേ ശ്രമംനടത്തി പരാജിതരായി. ബ്രിട്ടീഷുകാരും വിട്ടുകൊടുത്തില്ല.  1908-ൽ അന്നത്തെ മദ്രാസ് ഗവർണർ ആർതർ ഹാവ്‌ലോക്ക് ഏഴ് ആനകളെ ഉപയോഗിച്ച് അതിനെ  ഇളക്കാൻ    ശ്രമിച്ചെങ്കിലും  ഒന്നനക്കാൻ പോലും കഴിഞ്ഞില്ലത്രേ! 

 

കഥകളും കാര്യങ്ങളും എന്തൊക്കെയായാലും  ഒരിക്കൽ ഈ വെണ്ണപ്പന്തിനെ കണ്ടവർ ഒരുകാലവും ഈ കാഴ്ച മറക്കില്ലെന്നുറപ്പാണ്.







Monday, July 29, 2024

പടിയിറക്കം

 പടിയിറക്കം 

==========

പടിയിറങ്ങുവാൻ നേരമായ്, മുന്നിൽ  

പാതയേറെ നീണ്ടങ്ങു കിടപ്പതായ്‌.

പതംപെറുക്കി പതിഞ്ഞുപെയ്യുന്നുണ്ടു

പാതിരാവിലും കർക്കടകക്കണ്ണീർ


ഏതുവാക്കിനാൽ ചൊല്ലുവാനാകു-

മേവരോടുമെൻ സ്നേഹയാത്രാമൊഴി!

നിറയുമേറെയായ്  ശോകമേഘങ്ങളെൻ

നിറമൊഴിഞ്ഞതാം ഗഗനവീഥിയിൽ 


കറുകറുത്തൊരീ രാവുചൊല്ലുന്നു

കദനപൂർണ്ണമാം കവിതയീണത്തിൽ

വഴിതിരഞ്ഞുപോം മലയമാരുതൻ 

വനികയിൽ തെല്ലു വിശ്രമിക്കുന്നു.


നിത്യമെന്റെയെന്നോർത്തുവെച്ചതാം 

നിധികളിന്നെനിക്കന്യമാവുന്നു!

തിരകളെത്ര പുണർന്നുപോയീടിലും

തീരമെന്നുമനാഥമെന്നോർക്കണം 


ഹൃദയമത്രയും ശൂന്യമാകുന്നൊരീ   

ഹൃദ്യവേളയിൽ നിറയുമെന്മനം

ഇന്നലെയ്ക്കായ് പറഞ്ഞുതീർക്കുവാൻ 

ഇത്തിരിപ്പോന്ന വാക്കിനാൽ - 'നന്ദി' 







 


Monday, July 15, 2024

മഹാരാഷ്ട്രയിലെ ശക്തിപീഠങ്ങൾ - 3

  മാഹൂറിലെ  രേണുകാക്ഷേത്രം 
==========================
മഹാരാഷ്ട്രയിലെ പ്രസിദ്ധമായ മൂന്നരശക്തിപീഠങ്ങളിൽ മൂന്നാമത്തേതാണ്,നന്ദേഡ് ജില്ലയിലെ  മാഹുർ എന്നുമറിയപ്പെടുന്ന  മത്രിപൂരിലെ രേണുകാക്ഷേത്രം. സതീദേവിയുടെ ശിരസ്സ് ഇവിടെ പതിച്ചു എന്നാണ് വിശ്വാസം.  ഭക്തിസാന്ദ്രതയോടൊപ്പം ഐതിഹ്യവും ചരിത്രവും ധാരാളിത്തത്തോടെ ചേർന്നുനിൽക്കുന്നൊരു ആരാധനാലയമാണ് ഈ ക്ഷേത്രം. തെക്കേയിന്ത്യയിൽ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും രേണുകാദേവിയുടെ ക്ഷേത്രങ്ങളും,  യെല്ലമ്മാ, ഏകവിരാ , യമായി, എല്ലയ് അമ്മൻ , പദ്മാക്ഷി രേണുക ,  എല്ലായ്  അമ്മ മഹർ എന്നീ നാമങ്ങളിൽ  ആരാധനയുമുണ്ടങ്കിലും ഈ ക്ഷേത്രത്തിനുള്ളയത്ര പ്രാധാന്യവും പെരുമയും മറ്റു ക്ഷേത്രങ്ങൾക്കുണ്ടോ എന്നത് ചിന്തനീയം.  

 കുബജ് രാജ്യത്തെ രാജാവായ രേണു(പ്രസേനജിത്ത് )വിൻ്റെ പുത്രിയും   സപ്തർഷികളിലൊരാളായ  ജമദഗ്നിമുനിയുടെ പത്നിയും മഹാവിഷ്ണുവിന്റെ ആറാം  അവതാരമായ   പരശുരാമന്റെ മാതാവുമായ രേണുകാദേവി, സദ്സ്വഭാവത്തിന്റെയും പതിവ്രത്യത്തിന്റെയും ആൾരൂപമായിരുന്നു എന്നുപറയാം. പരശുരാമനു മുന്നേ  ഋമണ്വൻ, സുഹോത്രൻ, വസു, വിശ്വവസു എന്നീ പുത്രന്മാർ   ഈ ദമ്പതികൾക്ക് ജനിച്ചിരുന്നു. അഞ്ചാമനായ പരശുരാമന്റെ ജനനത്തിനുപിന്നിലെ കഥ ഇപ്രകാരമാണ്:-  ഹീനകൃത്യങ്ങള്‍ സദാ ചെയ്തു ജനങ്ങളെ ദ്രോഹിക്കുന്ന  ദുഷ്ടഭൂപന്മാരുടെ ഭൂഭാരം തീർക്കാൻ ഭൂമിദേവി പിതാവായ  ബ്രഹ്മാവിനെ ചെന്നുകണ്ടു യാചിച്ചു. മറ്റു  ദേവന്മാരോടൊപ്പംചേർന്ന്  ബ്രഹ്മാവ് ഭൂമിദേവിയെകൂട്ടി  വിഷ്ണുഭഗവാനെക്കണ്ട് സങ്കടം ഉണർത്തിച്ചു. ഭഗവാൻ,  ജമദഗ്നിമഹര്ഷിയുടെയും രേണുകയുടെയും പുത്രനായി അവതരിച്ചു ഭൂഭാരം തീർക്കാമെന്ന് വാഗ്ദാനം നൽകി. അങ്ങനെ  രേണുകയിൽ വിഷ്ണുവിന്റെ  അവതാരമായ രാമൻ പിറന്നു. ഭൃഗുവംശത്തില്‍ ജനിച്ചതുകൊണ്ട് ഭാര്‍ഗ്ഗവരാമന്‍ എന്നും മഹേശ്വരനിൽനിന്നു പരശു സ്വായത്തമാക്കിയതിനാൽ പരശുരാമൻ എന്നും  അദ്ദേഹം അറിയപ്പെട്ടു.

ജമദഗ്നിയോടുള്ള രേണുകാദേവിയുടെ അചഞ്ചലമായ  പാതിവ്രത്യശക്തിയാൽ ചില അത്ഭുതസിദ്ധികളും ദേവിക്കു ലഭിച്ചിരുന്നു. ലോകമെങ്ങും വരൾച്ചയുണ്ടായ കാലത്തുപോലും വറ്റിവരണ്ട നദീതീരത്തുചെന്നു പച്ചമണ്ണുകൊണ്ടു  കുടമുണ്ടാക്കി ധ്യാനിച്ചാൽ  അതിൽ ജലം നിറഞ്ഞുവരുമായിരുന്നു.   എന്നും നർമ്മദാ നദിയിലിറങ്ങി സ്‌നാനം ചെയ്ത് പുഴയിലെ മണ്ണെടുത്ത് കുടമുണ്ടാക്കി അതിൽ നിറച്ച  ജലം കൊണ്ടുപോയാണ് ജമദഗ്‌നിമഹർഷിയുടെ അഗ്‌നിഹോത്രത്തിന് കൊടുത്തിരുന്നത്. എന്നാൽ ഒരു ദിവസം അഗ്‌നിഹോത്രത്തിന് ജലം കൊണ്ടുവരാൻ പോയപ്പോൾ, നദിയിൽ ചിത്രരഥൻ എന്ന ഗന്ധർവ്വൻ ഗന്ധർവ്വസ്ത്രീകളുമൊത്ത് രസിച്ച് ജലക്രീഡ ചെയ്യുന്നത് രേണുകാദേവി കണ്ട് നോക്കിനിന്നു. ഒരു നിമിഷം രേണുകാദേവിയുടെ മനസ്സ് പതറിപ്പോയി. അതിസുന്ദരനായ   ചിത്രരഥനെ രേണുക മോഹത്തോടുകൂടി നോക്കിനിന്നു. ഏകാഗ്രത നഷ്ടപ്പെട്ട ദേവിക്ക്  പതിവുപോലെ മണ്ണുകൊണ്ട് കുടം ഉണ്ടാക്കി ജലമെടുക്കാൻ  കഴിഞ്ഞില്ല. വിഷണ്ണയായി  തിരികെയെത്തിയ  രേണുകയെ കണ്ട്, തന്റെ ജ്ഞാനദൃഷ്ടിയാൽ നടന്നതെന്താണെന്ന് മനസ്സിലാക്കിയ ജമദഗ്‌നിമഹർഷി കോപംകൊണ്ടു ജ്വലിച്ചു. ഉടൻ തന്റെ പുത്രന്മാരോട് രേണുകയെ വധിക്കാൻ  ആജ്ഞാപിച്ചു. മൂത്തപുത്രന്മാരായ ഋമണ്വൻ, സുഷേണൻ, വസു, വിശ്വവസു എന്നീ നാലുപേരും തങ്ങൾ മാതൃഹത്യ ചെയ്യില്ലെന്ന് ശഠിച്ചു. എന്നാൽ അഞ്ചാമനായ പരശുരാമൻ പിതാവിന്റെ ആജ്ഞ അനുസരിച്ചു. തന്റെ ആയുധമായ മഴു  ഉപയോഗിച്ച് മാതാവിന്റെ  ശിര:ഛേദം ചെയ്തു. ജമദഗ്‌നിമഹർഷി, തന്നെ  അനുസരിക്കാത്ത തന്റെ നാല് പുത്രന്മാരെയും ശപിച്ച്  ശിലകളാക്കിത്തീർത്തു.  പരശുരാമനോട്   ഇഷ്ടവരം ചോദിച്ചു കൊളളാൻ ആവശ്യപ്പെടുകയും ചെയ്തു. മാതാവിന് ജീവൻ തിരികെനൽകാനും  സഹോദരർക്ക് ശാപമോക്ഷം നല്കണമെന്നുമാണ് അദ്ദേഹം തന്റെ പിതാവിനോട് അപേക്ഷിച്ചത്. ഒപ്പം  താൻ മാതാവിനെ  ഒരിക്കൽ വധിച്ചുവെന്നുള്ള ഓർമ്മപോലും അവരിലുണ്ടാകരുതെന്നുമുള്ള വരത്തെയും  പിതാവിൽനിന്ന് പരശുരാമൻ ആ അവസരത്തിൽ വരിച്ചു. പെട്ടെന്നുതന്നെ അവരെല്ലാം ഉറക്കത്തിൽനിന്നുണരുന്നതുപോലെ പുനർജ്ജീവിച്ചു. പിതാവിന്റെ തപഃശക്തിയെക്കുറിച്ചും നിഗ്രഹാനുഗ്രഹസാമർത്ഥ്യതയെക്കുറിച്ചും വേണ്ടവണ്ണം ബോധവാനായിരുന്നതുകൊണ്ടുമാത്രമായിരുന്നു പരശുരാമൻ അദ്ദേഹത്തിന്റെ ആജ്ഞയെ ശിരസ്സാവഹിച്ചതും, കേട്ടപാടെ അതിനെ നിറവേറ്റിയതും. മാതാവിന് ജീവൻ തിരികെലഭിച്ചെങ്കിലും  മാതൃഹത്യാപാപം തീരാൻ വേണ്ടി പരശുരാമൻ കഠിനതപസ്സുചെയ്ത് ശ്രീപരമേശ്വരപ്രീതി നേടുകയുമുണ്ടായി.

രേണുകാദേവിയുടെ ക്ഷേത്രങ്ങൾ വിവിധസ്ഥലങ്ങളിലുണ്ടെന്നതുപോലെ ഐതിഹ്യങ്ങളും തികച്ചും വൈവിധ്യമാർന്നവയാണ്. നമുക്കറിയുന്ന കഥകളോട് കുറച്ചെങ്കിലും   സാമ്യമുള്ള ചിത്രം ഏകദേശം ഇങ്ങനെയാണ് : ഒരുകാലഘട്ടത്തിൽ ജമദഗ്നിമർഷിയുടെ ആശ്രമത്തിൽ  കാമധേനു എന്ന വിശിഷ്ടഗോവ് വസിക്കാനിടയായി. അക്കാലത്താണ്  മാഹിഷ്മതിയിലെ രാജാവായ    കൃതവീര്യന്റെ പുത്രനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍(സഹസ്ത്രാർജ്ജുന ) ദത്താത്രേയ മഹര്‍ഷിയെ പ്രസാദിപ്പിച്ച് ആയിരം കൈകള്‍ നേടിയെടുത്തത്. ഒരിക്കല്‍ കാര്‍ത്തവീര്യന്‍ നായാട്ടിനായി നര്‍മ്മദാനദിയുടെ തീരത്തേക്ക് പോയി. മൃഗയാവിനോദത്താൽ ക്ഷീണിതനായ  അദ്ദേഹം ജമദഗ്നിയുടെ ആശ്രമത്തിൽ വിശ്രമിക്കാനായി  എത്തിച്ചേര്‍ന്നു. മുനി, കാമധേനുവിന്റെ ദിവ്യത്വം പ്രയോജനപ്പെടുത്തി  നൃപനും അനുചരന്മാര്‍ക്കും മൃഷ്ടാന്നഭോജനം നല്‍കി. കാമധേനുവിന്റെ അന്യാദൃശമായ  മാഹാത്മ്യം കണ്ട് അത്ഭുതവിവശനായ കാര്‍ത്തവീര്യന്‍ അതിനെ തനിക്കു നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ചു. മുനി അതിന് വിസമ്മതിച്ചപ്പോള്‍ കാര്‍ത്തവീര്യന്‍ പശുവിനെ ബലമായി പിടിച്ചുകൊണ്ടുപോയി. ഈ സമയത്ത് പരശുരാമന്‍ അവിടെയുണ്ടായിരുന്നില്ല.  പക്ഷേ   വിവരം അറിഞ്ഞ് പരശുരാമന്‍ കാര്‍ത്തവീര്യന്റെ തലസ്ഥാനമായ മാഹിഷമതീപുരിയിലേക്ക് പോകുകയും അദ്ദേഹത്തെ വധിച്ച്  കാമധേനുവിനെ വീണ്ടെടുക്കുകയും ചെയ്തു. എന്നാൽ ഇതറിഞ്ഞ്, പരശുരാമന്‍ സ്ഥലത്തില്ലാത്ത സമയത്ത് കാര്‍ത്തവീര്യന്റെ പുത്രന്‍മാര്‍ വന്ന് ജഗമദഗ്നിയെ വധിച്ച് അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിച്ചുകൊണ്ടുപോയി. പരശുരാമന്‍ തിരികെ വന്നപ്പോള്‍ സ്വശരീരത്തിൽ 21  മുറിവുകളുമായി,   മാതാവായ രേണുക ഈ വിവരം പറയുകയും ഇരുപത്തൊന്നു തവണ മാറത്തടിച്ച് കരയുകയും ചെയ്തുവത്രേ! (പരശുരാമൻ പിന്നീട  ഇരുപത്തിയൊന്ന് പ്രാവശ്യം ഈ ഭൂതലത്തെ ക്ഷത്രിയശൂന്യമാക്കി.  ഭൂപൻമാർ  രജോഗുണത്താലും തമോഗുണത്താ‍ലും ആവൃതരായി അധർമ്മികളും ബ്രഹ്മദ്വേഷികളുമായി ഭൂമിയിൽ വെറും ഭാരമായി ഭവിച്ചപ്പോൾ പരശുരാമൻ അവരെ കൊന്നൊടുക്കി അവതാരോദ്ദേശ്യം സാർത്ഥകമാക്കി. അതിനായി  നിസ്സാരമായ അപരാധം പോലും പെറുത്തുനൽകാതെ രാമൻ അവരെ നശിപ്പിക്കുകയായിരുന്നു.)

മാതാവിന്റെ നിർദ്ദേശപ്രകാരം ജമദഗ്നിയുടെ മൃതശരീരം പരശുരാമൻ മാഹൂറിലേക്കു കൊണ്ടുവരികയും അവിടെ ശവദാഹവും അനന്തരക്രിയകളും അനുവർത്തിക്കുകയും ചെയ്തുവത്രേ. അതാകട്ടെ ദത്താത്രേയഭഗവാന്റെ കാർമ്മികത്വത്തിൽത്തന്നെ നടത്തുകയുമുണ്ടായി.  രേണുകയാകട്ടെ അക്കാലത്തെ ആചാരപ്രകാരം അവിടെവച്ചുതന്നെ സതിയനുഷ്ഠിക്കുകയും ചെയ്തു. അവിടെയാണ് രേണുകാദേവിയുടെ ക്ഷേത്രം ഇന്ന് നിലകൊള്ളുന്നതെന്നാണ്  വിശ്വാസം. എല്ലാം കഴിഞ്ഞു മടങ്ങവേ,   മാതാപിതാക്കളുടെ വിയോഗംമൂലം കടുത്ത വിഷാദത്തിലമർന്ന പരശുരാമന് ഇപ്രകാരം  ഒരശരീരി കേൾക്കാനിടയായി. " മകനെ, നിന്റെ മാതാവ് ഈ ഭൂമിവിട്ട് യാത്രയാവുന്നു. നീ പിന്തിരിഞ്ഞു നോക്കേണ്ടതില്ല."
എന്നാൽ മാതാവിന്റെ മുഖം ഒരിക്കൽക്കൂടി കാണാനുള്ള അദമ്യമായ ആഗ്രഹംകൊണ്ട് അദ്ദേഹം തിരിഞ്ഞുനോക്കി. ഒരുനിമിഷനേരത്തേക്ക് തേജോരൂപമായ ആ മുഖം അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒന്ന് മിന്നിമറഞ്ഞു. ആ രൂപമാണത്രേ ഇന്നുകാണുന്ന  ക്ഷേത്രത്തിലെ മൂർത്തിയുടെ മുഖം. 

നന്ദേഡിൽ നിന്ന് 130 കിലോമീറ്റർ അകലെ കിൻവാട്ടിലാണ് മഹാശക്തിപീഠങ്ങളിലൊന്നായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  തൊള്ളായിരം വർഷങ്ങൾക്ക് മുമ്പ് ദേവഗിരിയിലെ ഒരു യാദവരാജാവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. 250 പടികൾ കയറിപ്പോകേണ്ട  ഒരു കുന്നിൻ മുകളിലാണ് രേണുകാദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മദ്ധ്യഭാരതത്തിൽ ഏറെ പ്രചാരത്തിലുള്ള  ദത്താത്രേയഭഗവാന്റെ ജന്മസ്ഥലം  ഇവിടെയാണെന്ന വിശ്വാസവുമുണ്ട്. 

എല്ലാ വർഷവും ദസറാഘോഷങ്ങളോടനുബന്ധമായി ഈ ക്ഷേത്രത്തിലും ഗംഭീരമായ ഉത്സവാഘോഷങ്ങൾ നടന്നുവരുന്നു. രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽനിന്നു ഭക്തർ ഇവിടെയെത്താറുണ്ട്.   റോഡുമുഖേനയും റെയിൽമാർഗ്ഗവും ഇവിടെയെത്താൻ ബുദ്ധിമുട്ടില്ല.കിൻവാട്ട് ആണ് ഏറ്റവുമടുത്ത റെയിൽവേസ്റ്റേഷൻ.  നാഗ്പുർ ആണ് ഏറ്റവും അടുത്ത വിമാനത്താവളം. രാവിലെ ആറുമണിമുതൽ രാത്രി എട്ടുമണിവരെ ക്ഷേത്രം ഭക്തർക്കായി തുറന്നിരിക്കും.   

Friday, May 24, 2024

ഓർമ്മകളുടെ തിരുമുറ്റത്ത് ഒരുവട്ടംകൂടി ..

    ഓർമ്മകളുടെ തിരുമുറ്റത്ത് ഒരുവട്ടംകൂടി .....


---------------------------------------------------------------------------


"ഓമൽക്കലാലയ വർഷങ്ങളേ

ഒരായിരം കൂട്ടുകാരേ

ഒന്നായ് കഴിഞ്ഞ നാം ഈ ദിനത്തിൽ

ഓരോ വഴിക്കിതാ യാത്രയായ് 

ഈ വേളയിൽ ഈ യാത്രയിൽ

ഈറൻ മിഴികൾക്കു വിട നൽകൂ  "


1986 മാർച്ച് മാസത്തിൽ മീനച്ചൂടിനും പരീക്ഷച്ചൂടിനും ഇത്തിരിനേരത്തേക്ക്   അവധികൊടുത്ത് , വിടവാങ്ങൽവേദിയിൽ എല്ലാവരും ചേർന്ന് ഈ ഗാനമാലപിച്ചപ്പോൾ അവർ  ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല എല്ലാവരും ഒരിക്കൽക്കൂടി ഈ ഓമൽക്കലാലയത്തിൽ ഒത്തുകൂടുമെന്ന്. 

പക്ഷേ നീണ്ട മുപ്പത്തിയെട്ടു സംവത്സരങ്ങളിലെ വേനലിലും മഞ്ഞിലും മഴയിലും  സ്ഫുടംചെയ്തെടുത്ത സ്നേഹസ്മരണകളുമായി അവർ ഈ തിരുമുറ്റത്ത് വീണ്ടുമെത്തി. മൂന്നുവർഷങ്ങൾ തങ്ങൾ പങ്കിട്ട   പ്രതീക്ഷകളും ആശങ്കകളും ഭീതിയുമെല്ലാം വിജയഗാഥകളായി തിരികെ പകർന്നുനൽകാൻ. 




 ജിസ്സി, ലൈസമ്മ, റോസ് എന്നിവർചേർന്ന് രൂപം നൽകിയ 'അസ്സംപ്ഷൻ ബട്ടർഫ്‌ളൈസ് 86 ' എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ വർഷങ്ങൾക്കുശേഷം  ഒന്നിച്ചുചേർന്ന, 1983 - 1986 ബാച്ചിലെ 42  ഗണിതശാസ്ത്ര ബിരുദവിദ്യാർത്ഥികളാണ് ഇക്കഴിഞ്ഞ മെയ് 21 നു തങ്ങളുടെ പ്രിയപ്പെട്ട കലാലയത്തിൽ ഒത്തുകൂടിയത്. ഇവരോടൊപ്പം,  പൂർവ്വവിദ്യാർത്ഥിനി  എന്നതിനപ്പുറം  ഈ കോളേജിലെത്തന്നെ അദ്ധ്യാപികയാവാനും ഭാഗ്യം ലഭിച്ച  റിൻസിയുടെയുംകൂടി    നേതൃത്വത്തിലും അക്ഷീണപരിശ്രമത്തിലുമാണ് ഈയൊരു പുനഃസമാഗമം യാഥാർത്ഥ്യമായത് . 


മുൻകൂട്ടി നിശ്ചയിച്ചപ്രകാരം രാവിലെ പത്തുമണിക്കുതന്നെ കലാലയാങ്കണത്തിലെത്തിയ  ഈ ചിത്രശലഭങ്ങൾ പാറിപ്പറന്ന് പഴയ ഡിഗ്രിക്‌ളാസ്സിലെ കൗമാരകാലത്തിലേക്ക്   തിരിച്ചുപോയത് എത്ര പെട്ടെന്നായിരുന്നു! അന്നത്തെ കളിതമാശകളും  വർത്തമാനങ്ങളും പൊട്ടിച്ചിരികളും തിരികെയെത്തിയപ്പോൾ 38 വർഷങ്ങൾ പ്രായത്തിൽനിന്നുതന്നെ   അദൃശ്യമായതുപോലെ. ചിലർ എത്രകണ്ടിട്ടും മതിയാവാതെ, ഒരിക്കൽ തങ്ങളുടേതുമാത്രമായിരുന്ന  ആ ചുറ്റുപാടുകളെ കണ്ണുകളിൽ  ആവാഹിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അന്നു  പഠിച്ച ക്ലാസ്മുറികളിൽ തങ്ങളുടെ ഇരിപ്പിടങ്ങൾ കണ്ടെത്തി, തൊട്ടും തലോടിയും പോയകാലത്തിലേക്ക് മനസ്സുകൊണ്ടൊരു മടക്കയാത്ര.  അവിടെയിരുന്നു  ഫോട്ടോകളെടുത്ത് , മനസ്സിൽനിന്ന് മാഞ്ഞുപോകാത്ത ഇന്നലെകളുടെ ഗാഥകൾ പരസ്പരം പങ്കുവെച്ച്‌, കുറച്ചുസമയം ചെലവിട്ടശേഷം  അവർ പുറത്തിറങ്ങി. അപ്പോഴേക്കും കാപ്പിയും തയ്യാറായിരുന്നു. പ്രിയപ്പെട്ട സഹപാഠി റെനി പഴയചങ്ങാതിമാർക്കായി കൊണ്ടുവന്ന പലഹാരങ്ങൾക്ക് ഇരട്ടിമധുരം. 




പിന്നെ കോളേജ് കാന്റീനോട് ചേർന്നുള്ള ഹാളിൽ ജോസിയുടെ നേതൃത്വത്തിലും നിയന്ത്രണത്തിലും ചേർന്ന  ചെറിയൊരു യോഗം, ഷേർളിയും റോസും ചെന്നാലപിച്ച ഭക്തിസാന്ദ്രമായ പ്രാർത്ഥനാഗീതത്തോടെ തുടക്കംകുറിച്ചു.   അന്നത്തെ അഭിവന്ദ്യരായ ഗുരുജനങ്ങളിൽ  അഞ്ചുപേർ  ഈ ഒത്തുചേരലിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത് ഏറെ ഭാഗ്യമായിക്കരുതുന്നു. സിസ്റ്റർ മരിയ, സിസ്റ്റർ ജോവിറ്റ്, മിസ് സാലി, മിസ് മറിയമ്മ , മിസ് റോസമ്മ എന്നിവർക്കൊപ്പം ഇപ്പോഴത്തെ പ്രിൻസിപ്പലായ   

റവ. ഫാദർ തോമസ് ജോസഫ് പറത്തറയും  ഇപ്പോഴത്തെ ഏതാനും അദ്ധ്യാപകരും പങ്കെടുത്തു എന്നത് ശ്രദ്ധേയമായി. അവരുടെയൊക്കെ  വാക്കുകൾ ഇപ്പോഴും അമൂല്യങ്ങളായ മൊഴിമുത്തുകൾതന്നെ എന്നതുകൊണ്ടാവാം എല്ലാവരും അത്യധികം ശ്രദ്ധയോടെ,  കൗതുകത്തോടെ,  കേട്ടിരുന്നത്. അവരോടൊപ്പം നിന്ന് പകർത്തപ്പെട്ട ചിത്രങ്ങളും ഏറെ വിലപ്പെട്ടത്. 




അകാലത്തിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ  അദ്ധ്യാപകരെയും മൂന്നു സഹപാഠികളെയും അനുസ്മരിച്ച്  പ്രാർത്ഥിച്ചശേഷം നടന്ന    സ്വയം പരിചയപ്പെടുത്തൽ  ചടങ്ങിൽ ഓരോരുത്തർക്കും  പങ്കുവയ്ക്കാനുണ്ടായിരുന്നത് ജീവിതപരീക്ഷയിൽ തങ്ങൾ നേടിയെടുത്ത വിജയത്തിളക്കങ്ങളായിരുന്നു എന്നത്   ഏവർക്കും  ആഹ്ളാദംപകർന്നു. അതും ഈ പുണ്യഭൂമിയുടെ സുകൃതമെന്നല്ലാതെ മറ്റെന്താണ് !


 അന്നത്തെ  കോളേജ് വാനമ്പാടിയായിരുന്ന ഞങ്ങളുടെ സ്വന്തം  ജിജി ജോൺസൺ ''ഈ മനോഹരതീരത്തുതരുമോ ഇനിയൊരു ജന്മംകൂടി' എന്ന് ഈണംതെറ്റാതെ പാടിയപ്പോൾ എല്ലാവരുടെയും മനസ്സിൽ ആ വരികൾ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. യോഗത്തിനുശേഷം സ്വാദിഷ്ടമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. പറഞ്ഞാലും പറഞ്ഞാലും തീരാത്ത  കഥകൾച്ചൊല്ലി എല്ലാവരും ഭക്ഷണം കഴിച്ച്,   അവിടെയാകെ നടന്നു പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പാം ചിത്രങ്ങളെടുത്ത്‌, പിന്നെയും കുറച്ചുസമയം. ഇന്നു വന്നെത്താൻ കഴിയാത്ത കൂട്ടുകാരെക്കൂടിചേർത്ത്,   ഇനിയും ഈ തിരുമുറ്റത്ത് വീണ്ടും കണ്ടുമുട്ടാമെന്ന പ്രതിജ്ഞയെടുത്ത്, കലാലയകവാടം കടന്ന് വീണ്ടും പലവഴികളിലായി ആ  ചിത്രശലഭങ്ങൾ  പറന്നുമറഞ്ഞു. അവിടെ പൂച്ചട്ടികളിൽ വിടർന്നുനിന്ന വർണ്ണപുഷ്പങ്ങൾ പരസ്പരം മന്ത്രിക്കുന്നുണ്ടാവാം ' താമസിയാതെ ഈ പൂമ്പാറ്റകൾ ഇനിയുമിവിടെയെത്തും' എന്ന്. 



Wednesday, April 24, 2024

തുൽജാ ഭവാനി ക്ഷേത്രം.

 


തുൽജാ ഭവാനി ക്ഷേത്രം. 

---------------------------------------

മഹാരാഷ്ട്രയിലെ രണ്ടാമത്തെ ശക്തിപീഠ ക്ഷേത്രമാണ് ഒസ്മാനാബാദ് ജില്ലയിലെ തുൽജാപ്പൂരിൽ സ്ഥിതി ചെയ്യുന്ന തുൽജാ ഭവാനി ക്ഷേത്രം. പന്ത്രണ്ടാം നൂറ്റാണ്ടിൽ​ കടമ്പ് രാജവംശത്തിലെ മറാത്ത മഹാമണ്ഡലേശ്വര മരദദേവയാണ് ഈ ക്ഷേത്രം നിർമ്മിച്ചത്.ക്ഷേത്രത്തിന്‍റ നടത്തിപ്പും പൗരോഹിത്യാവകാശവും മരദാദേവയുടെ പിൻഗാമികളായ പാലികർ ഭോപ്പേ വംശത്തിന്‍റെ കൈവശമാണ്.


 പാർവ്വതി/ദുർഗ്ഗാദേവിക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ ദേവി, തുൽജാ ഭവാനിയുടെ രൂപത്തിൽ ഇവിടെ വസിച്ച് ഭക്തരെ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. സതീദേവിയുടെ ശരീരഭാഗങ്ങളിൽ ഇവിടെപ്പതിച്ചിരിക്കുന്നത്  മൂന്നാം തൃക്കണ്ണാണെന്നാണ് പറയപ്പെടുന്നത്. .  തുരജാ, ത്വരിതാ, അംബാ, ഭവാനി എന്നീ നാമങ്ങളിലും ദേവി അറിയപ്പെടുന്നു.  ക്ഷേത്രത്തിന്റെ ചരിത്രം സ്കന്ദപുരാണത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ ക്ഷേത്രം മഹാരാഷ്ട്ര,ഗുജറാത്ത്, രാജസ്ഥാൻ  തെലങ്കാന, വടക്കൻ കർണാടക, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള തീർത്ഥാടകർ വന്നെത്തുന്ന ഏറെ  സവിശേഷതകളുള്ള  ഒരാരാധനാലയമാണ്. ദുർഗാദേവിയെ ഭവാനീരൂപത്തിൽ ആരാധിക്കുന്ന ഈ പ്രദേശങ്ങളിൽനിന്നൊക്കെ   ഭക്തർ പ്രത്യേക പ്രാർത്ഥനകളും  വഴിപാടുകളുമായി ക്ഷേത്രത്തിലെത്തുന്നു. മഹാരാഷ്ട്രയിലെ  ഭോസലെ രാജകുടുംബത്തിന്റെയും യാദവുകളുടെയും മറ്റു  വിവിധജാതികളിൽപ്പെട്ട എണ്ണമറ്റ കുടുംബങ്ങളുടെയും കുടുംബദേവതകൂടിയാണ് തുൾജാ ഭവാനി. 


"ഭവാനി" അക്ഷരാർത്ഥത്തിൽ "ജീവൻ്റെ ദാതാവ്" എന്നാണ് വിവർത്തനം ചെയ്യപ്പെടുന്നത്, അതായത് പ്രകൃതിയുടെ ശക്തി അല്ലെങ്കിൽ സൃഷ്ടിപരമായ ഊർജ്ജത്തിൻ്റെ ഉറവിടം. യഥാർത്ഥ ശക്തിയുടെ ജീവനും ഉറവിടവും നല്കുന്ന ദേവിയാണ് തുൽജാ ഭവാനി എന്നാണ് വിശ്വാസം

തൻ്റെ ഭക്തർക്ക് വിശപ്പകറ്റാൻ   ഭക്ഷണം നൽകുന്ന അമ്മയായി കണക്കാക്കപ്പെടുന്നു, കൂടാതെ ദുഷ്ടശക്തികളായ  അസുരന്മാരെ ഉന്മൂലനം ചെയ്തു  ഭൂമിയിൽ സമാധാനം ഉറപ്പാക്കുകയും ചെയ്യുന്ന കരുണാമൂർത്തിയാണ് 'അമ്മ. ദേവി ഇവിടെ  'സ്വയംഭൂ' ആണ്. മൂന്നടി ഉയരത്തിലുള്ള വിഗ്രഹത്തിനു എട്ടു കരങ്ങളും ഓരോ കരത്തിലും അതിവിശിഷ്ടമായ ആയുധങ്ങളുമുണ്ട്. 



ഏതൊരു ക്ഷേത്രത്തോടനുബന്ധിച്ചും ഐതിഹ്യങ്ങളും കഥകളും ഉണ്ടാവുമല്ലോ. അത്തരം കഥകൾ തുൽജാഭവാനി ക്ഷേത്രത്തെക്കുറിച്ചും പറഞ്ഞുകേൾക്കാറുണ്ട് . അതിലൊന്ന് ഇങ്ങനെ :- കാലങ്ങൾക്കപ്പുറത്ത് കർദമുനിയും അദ്ദേഹത്തിന്റെ പത്നി അനിഭൂതിയും തങ്ങളുടെ കുഞ്ഞുമൊത്ത് ഈ പ്രദേശത്ത് കഴിഞ്ഞിരുന്നു. മുനിയുടെ അകാരണമരണംമൂലം അനാഥരാക്കപ്പെട്ട  പത്നിയും കുഞ്ഞും മന്ദാകിനിയുടെ തീരത്തെത്തി ഭവാനിദേവിയോട് തന്റെ കുഞ്ഞിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തപം അനുഷ്ഠിച്ചു. ആ സാധുവിന്റെ തപസ്സുമുടക്കാനായി കുക്കുർ എന്നൊരു രാക്ഷസൻ എത്തുകയും ഭവാനിദേവി പ്രത്യക്ഷപ്പെട്ടു രാക്ഷസനെ വധിച്ച് കരുണയ്ക്കായ് പ്രാർത്ഥിച്ച  അനുഭൂതിയെ അനുഗ്രഹിക്കുകയും ച്യ്തുവത്രേ! പിന്നീട് ദേവി അവിടെത്തന്നെയുള്ള ബാലഘട്ട് എന്ന മലയിൽ ഉപവിഷ്ടയായെന്നും അവിടം പിന്നീട് ദേവിയുടെ ക്ഷേത്രമായെന്നും വിശ്വസിക്കപ്പെടുന്നു. 

മറ്റൊരു കഥയിൽ ബാലഘട്ടിന്റെ ഭാഗമായിരുന്ന യമുനാചലത്തിൽ ഒളിപാർത്തിരുന്ന  പോത്തിന്റെ രൂപമുള്ള  മഹിഷാസുരൻ അവിടെയുള്ള  മനുഷ്യർക്ക് വലിയ വിപത്തുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഭക്തരുടെ പ്രാർത്ഥനപ്രകാരം  ഈ അസുരനെ ദേവി, ഇപ്പോൾ ക്ഷേത്രമിരിക്കുന്ന സ്ഥലത്തുവെച്ചാണത്രേ വധിച്ചത് .ഈ കഥയിലെ സംഭവങ്ങൾ  കൃതയുഗത്തിൽ നടന്നതായാണ് പറയപ്പെടുന്നത്. 

മറ്റൊരു വിശ്വാസത്തിന്‌ ഏറെ കാലപ്പഴക്കമില്ല. 

മറാത്താ ചക്രവർത്തിയായിരുന്ന ഛത്രപതി ശിവാജിയുടെ ജീവിതത്തോട് ഏറെ ചേർന്നു നിൽക്കുന്ന ക്ഷേത്രമാണ് തുൽജാ ഭവാനി ക്ഷേത്രം . അദ്ദേഹം പതിവായി ഈ ക്ഷേത്രം സന്ദർശിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. 1645 ൽ 

 ദേവി തന്‍റെ കടുത്ത ഭക്തനായ ശിവജിക്ക്  ഭവാനി ഖഡ്ഗ എന്ന പേരിൽ ഒരു വാൾ നല്കിയിരുന്നു എന്നും വിശ്വാസമുണ്ട്. (ഈ ഖഡ്ഗം പോർച്ചുഗീസുകരുടേതാണെന്നുള്ള വാദവും ഇന്ന് ശക്തമായി നിലനിൽക്കുന്നു. അവരിൽനിന്നും സവാന്തവാടിയിലെ സാവന്ത് അത് കൈവശപ്പെടുത്തുകയും ശിവ്ജി അദ്ദേഹത്തിന് നല്ല വില നൽകി അത് സ്വന്തമാക്കുകയുമായിരുന്നു. ശത്രുക്കളുടെ സൈനികബലത്തിനുമുന്നിൽ ആനി ശുഷ്കമായ തന്റെ സൈന്യത്തിന്റെ വിജയത്തിൽ  ആശങ്കാകുലനായിരുന്ന അദ്ദേഹത്തിന് ഒരു രാത്രിയിൽ ദേവി സ്വപ്നദർശനം നൽകുകയും തന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ ഈ വാളിൽ എപ്പോഴുമുണ്ടാകുമെന്നു അരുളിചെയ്യുകയും ചെയ്തത്രേ! അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർദ്ധിക്കാനിടയാവുകയും തുടര്ന്നുണ്ടായ യുദ്ധങ്ങളിൽ അദ്ദേഹം വിജയത്തിലാകാം  ചൂടുകയും ചെയ്തു . ) ഏതൊരു വിഷമഘട്ടത്തെയും നേരിടാനുള്ള ശക്തിയും മനക്കരുത്തും ദേവിയുടെ പ്രീതിയാൽ കൈവരുമെന്ന്‌ ഇന്നാട്ടിലെ  ഭക്തർ വിശ്വസിക്കുന്നതും ഒരുപക്ഷേ തങ്ങളുടെ കൺകണ്ട ദൈവമായ ശിവജിമഹാരാജിന്റെ ഈ അനുഭവമാകാം.   




സാധാരണക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും പൂജാദികർമ്മങ്ങൾ നിത്യേന നടക്കുന്നുണ്ട്. കൂടാതെ വിശേഷാവസരങ്ങളിൽ  ദേവീവിഗ്രഹം എഴുന്നെള്ളിച്ചുള്ള ഘോഷയാത്രകളും ഉണ്ടാകും. ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത ഇവിടെ ദേവി വർഷത്തിൽ നാലുദിവസം ഉറക്കത്തിലായിരിക്കും. വിജയദശമിക്കുശേഷം ഏകാദശി മുതലുള്ള ദിവസങ്ങളാണ് ദേവിയുടെ ഈ വിശ്രമസമയം. ഭക്തരെ സംരക്ഷിക്കുന്നതിനായി ശത്രുനിഗ്രഹം നടത്തിയതിന്റെ ക്ഷീണം മാറുന്നതിനാണത്രേ ഈ വിശ്രമം. 


മറ്റൊരു കൗതുകകരമായ വിശേഷം 15 വർഷം കൂടുമ്പോൾ നടത്തുന്ന, ക്ഷേത്രഭണ്ഡാരം തുറന്നുള്ള വരുമാനക്കണക്കെടുപ്പാണ്. ഇക്കഴഞ്ഞവർഷം നടന്ന കണക്കെടുപ്പിൽ കോടിക്കണക്കിനു രൂപ  വിലമതിക്കുന്ന നേർച്ചദ്രവ്യങ്ങളാണത്രേ ഭണ്ഡാരങ്ങളിൽനിന്ന് ക്ഷേത്രത്തിനു ലഭിച്ചത്. പണവും സ്വർണ്ണവും വിലപിടിപ്പുള്ള മറ്റു ലോഹങ്ങളും  രത്നങ്ങളുമൊക്കെ ഇതി ഉൾപ്പെട്ടിട്ടുണ്ട്. ഏഴുപേർ ചേർന്ന സംഘത്തിന് ആഴ്ചകൾ വേണ്ടിവന്നു ഒക്കെ എണ്ണിത്തിട്ടപ്പെടുത്താൻ. 


 ഔറംഗബാദിൽ നിന്ന് 280 കിലോമീറ്റർ അകലെയാണ് തുൽജാ ഭവാനി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. യാത്രാസൗകര്യങ്ങൾ വേണ്ടുംവണ്ണമുള്ളതുകൊണ്ടു ക്ഷേത്രത്തിലെത്തിച്ചേരാൻ ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല.