Wednesday, August 28, 2024

മഹാബലിപുരം 2 ത്രിമൂർത്തീഗുഹാക്ഷേത്രം

  മഹാബലിപുരം 2 

ത്രിമൂർത്തീഗുഹാക്ഷേത്രം

======================

കൃഷ്ണന്റെ വെണ്ണപ്പണത്തിനു സമീപത്തുകൂടി വലതുഭാഗത്തേക്കു നടന്നാൽ ഉയർന്നുനിൽക്കുന്ന പാറക്കെട്ടുകൾക്കിടയിലൂടെ ഒരു ചെറിയ  വഴിയുണ്ട്. ത്രിമൂർത്തിഗുഹാക്ഷേത്രത്തിലേക്കുള്ള പാതയാണത്. പോകുന്നവഴിയിൽ വളരെ കൗതുകമുള്ളൊരു കാഴ്ചയുണ്ട്. ഒരു വലിയ പാറയിൽ ഏതാണ്ട് നേർരേഖയിൽ ഒരേ വലുപ്പമുള്ള  കുറേ ചതുരക്കള്ളികൾ മുകളിൽനിന്നു താഴെവരെ ഒരേ അകലത്തിൽ കൊത്തിവെച്ചിരിക്കുന്നു. ഓരോ കള്ളികൾക്കും ഒന്നോ ഒന്നരയോ ഇഞ്ച് വശവും രണ്ടിഞ്ചോളം ആഴവുമുണ്ട്. ഇത് അടുത്തകാലത്ത് ഏതെങ്കിലും യന്ത്രസഹായത്തോടെ ചെയ്തതൊന്നുമല്ല. ഒന്നരസഹസ്രാബ്ദങ്ങൾക്കപ്പുറത്തു യാതൊരുവിധയന്ത്രസഹായവുമില്ലാതെ അക്കാലത്തെ ശിലാശില്പികൾ കൊത്തിവെച്ചതാണിത്.





 എന്തിനായിരിക്കും അവർ ഇങ്ങനെ ചെയ്തുവെച്ചിരിക്കുന്നതെന്നു ഇതു കാണുന്ന ആരും  ചിന്തിച്ചുപോകുമല്ലോ. അതിനു ഗൈഡ് നൽകിയ വിശദീകരണം അമ്പരപ്പിക്കുന്നതായിരുന്നു. ഈ ചെറുകള്ളികളിൽ മരക്കഷണങ്ങൾ അടിച്ചുകയറ്റി വെള്ളമൊഴിച്ചുകൊടുക്കുമത്രേ! വെള്ളം വലിച്ചെടുത്ത് മരക്കഷണങ്ങൾ വികസിക്കുമ്പോൾ ആ വലിയ പറ രണ്ടായി പിളർന്നുപോകും. അക്കാലത്ത് വലിയ പാറകൾ മുറിച്ചിരുന്നത് ഈ വിദ്യയുപയോഗിച്ചായിരുന്നെന്നു ഗൈഡ് സമർത്ഥിക്കുന്നു. ഇങ്ങനെ ചെയ്തു പിളർന്ന ഒരു കൂറ്റൻ പാറയും മറ്റൊരുഭാഗത്തു കാണാൻ കഴിയും. അതിന്റെ പാതിഭാഗം അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല. ക്ഷേത്രങ്ങളോ വിഗ്രഹങ്ങളോ നിർമ്മിക്കാനുള്ള  ശില്പവേലകൾക്കായി മറ്റെവിടേക്കോ കൊണ്ടുപോയതാവാം. 


അവിടം കടന്നെത്തുന്നത്  ത്രിമൂർത്തിഗുഹാക്ഷേത്രത്തിലേക്കാണ്. പല്ലവരാജാക്കന്മാരുടെ കാലാഭിരുചിയുടെ ഉത്തമോദാഹരണങ്ങളാണ് അക്കാലത്തെ ശിലാശില്പങ്ങൾ.  ക്ഷേത്രദർശനത്തിനെത്തി ഊഴംകാത്തുനിൽക്കുന്നതുപോലെ വരിവരിയായി നിൽക്കുന്ന പാറകൾ കൗതുകംപകരുന്ന കാഴ്ചയാണ്. 


പേരു സൂചിപ്പിക്കുന്നതുപോലെ ഇതു ത്രിമൂർത്തികളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. മൂന്നുശ്രീകോവിലുകളാണ് ഒറ്റക്കല്ലിൽ കൊത്തിയുണ്ടാക്കിയിരിക്കുന്നത്.  ഓരോന്നിന്റെയും ബാഹ്യഭാഗത്ത് മനോഹരങ്ങളായ സ്തൂപങ്ങളും ദ്വാരപാലക്കാരുമൊക്കെയുണ്ട്. രൂപങ്ങൾ, ലംബമായി നിലകൊള്ളുന്ന  പാറയിൽത്തന്നെ, വേർപെടുത്താതെ,  കൊത്തി രൂപപ്പെടുത്തിയിരിക്കുന്നതാണ്. ഇത്തരം ശില്പവേലകൾക്ക്  relief sculpture എന്നാണ് പറയുന്നത്.   അതിസൂക്ഷ്മമായ കൊത്തുപണികൾ ആരെയും ആകർഷിക്കും. മറ്റുക്ഷേത്രങ്ങളിൽനിന്നു വിഭിന്നമായി ഇവിടെ മുഖമണ്ഡപം ഇല്ലാ. 


ആദ്യശ്രീകോവിലിൽ ബ്രഹ്മവിഗ്രഹമാണ്. പുറത്ത്, കണങ്കാൽവരെ വസ്ത്രം ധരിച്ച, പൂണൂൽധാരികളായ   താടിക്കാരായ     ദ്വാരപാലകരുടെ മനോഹരമായ ശില്പങ്ങൾ കാണാം.  ബ്രഹ്മാവിന്റെ ക്ഷേത്രങ്ങൾ വളരെ അപൂർവ്വമാണല്ലോ. എനിക്കറിയുന്ന രണ്ടു ബ്രഹ്മാക്ഷേത്രങ്ങൾ രാജസ്ഥാനിലെ പുഷ്കറിലേതും, പിന്നെ നമ്മുടെ മലയാളനാട്ടിൽ നിളാതീരത്തെ,  നവാമുകുന്ദക്ഷേത്രത്തിനക്കരെയുള്ള ബ്രഹ്മാക്ഷേത്രവുമാണ്.




 ബ്രഹ്‌മാവ്‌ നാന്മുഖനാണെങ്കിലും ഇവിടെയുള്ള വിഗ്രഹത്തിന് ഒരു മുഖമേയുള്ളൂ.  പദ്മപീഠത്തിൽ സമഭംഗഭാവത്തിലാണ്  നിൽക്കുന്നത്.  പുരാതനകാലത്തെ  യുദ്ധവീരന്മാരുടെ ചിത്രങ്ങളിൽ കാണുന്നതുപോലെ  നെഞ്ചിലായി വിലങ്ങനെയിട്ടിരിക്കുന്നൊരു ചങ്ങലയും കാണാം. ഇതിനെക്കുറിച്ച്  വിദഗ്ധർ പല അഭിപ്രായങ്ങൾ മുന്നോട്ടു വയ്ക്കുന്നുണ്ടെങ്കിലും   ചിലരെങ്കിലും ഇത് സുബ്രഹ്മണ്യൻസ്വാമിയാണെന്നും വാദിക്കാറുണ്ട്. പ്രധാനവിഗ്രഹംകൂടാതെ മറ്റു നാലുരൂപങ്ങൾകൂടി ഇരുവശങ്ങളിലായി കാണാം. 


ദ്വാരകപാലകന്മാർ കാവൽനിൽക്കുന്ന മദ്ധ്യത്തിലുള്ള ശ്രീകോവിലിൽ  മഹാദേവനാണ്. ഇത് മറ്റുരണ്ടുക്ഷേത്രങ്ങളിൽനിന്ന് ഒരല്പം മുമ്പോട്ട് തള്ളിനിൽക്കുന്നു. വിഗ്രഹത്തിനുതൊട്ടുമുന്നിൽ കൃഷ്ണശിലയിൽ രൂപപ്പെടുത്തിയ ഒരു ശിവലിംഗവുമുണ്ട്.  മറ്റുനാലുരൂപങ്ങൾകൂടി ഇരുവശങ്ങളിലായി ഇവിടെയും കാണാം.വളരെ പൂർണ്ണതയുള്ള ശില്പങ്ങളാണ് ഇവിടെയും കാണാൻ കഴിയുന്നത്.



മൂന്നാമത്തെ ശ്രീകോവിലിൽ മഹാവിഷ്ണുവാണു പ്രധാനവിഗ്രഹം. ഇവിടെയുമുണ്ട് ശ്രീകോവിലിനു പുറത്ത് രണ്ടു ദ്വാരപാലകരും ഉള്ളിൽ മറ്റു നാലുശില്പങ്ങളും. മഹാവിഷ്ണു ശംഖും ചക്രവും കൈകളിലേന്തിയിരിക്കുന്നു. കാതുകളിൽ നീണ്ട  മകരകുണ്ഡലങ്ങളുണ്ട്. കണങ്കലെത്തുന്ന വസ്ത്രങ്ങളും കൈകാലുകളിൽ ആഭരണങ്ങളുമുണ്ട്. മറ്റു രണ്ടു മൂർത്തിവിഗ്രഹങ്ങൾപോലെ മഹാവിഷ്ണുവും  സമഭംഗഭാവത്തിലാണ്  നിൽക്കുന്നത്. 



ഈ ശ്രീകോവിലുകൾക്കു പുറത്തായി മഹിഷാസുരമർദ്ദിനിയായ ദുർഗ്ഗയുടെ ശില്പവുമുണ്ട്. മഹിഷാസുരവധത്തിനുശേഷം ശിരസ്സിൽ ചവുട്ടിനിൽക്കുന്ന ദുർഗ്ഗയുടെ അറുകൈകളിലായി  ശംഖം,ചക്രം ,  ഖഡ്ഗം ,  ധനുഷ്  ,  ഘണ്ട  (മണി),  ഖേടകം എന്നിവ കാണാം. ദേവിയുടെ ശിരസ്സിനുമുകളിലായുള്ള കമാനാകൃതിയിലെ കൊത്തുപണികൾ അതിസുന്ദരമാണ്. ശ്രീകോവിലുകൾക്കു മുകളിലായിക്കാണുന്ന ജാലകങ്ങൾപോലുള്ള ശില്പവേലയും കൗതുകകരം. 



 ഈ ക്ഷേത്രങ്ങളുടെ ഇരുവശങ്ങളിലായി കാണുന്നഭാഗങ്ങൾ പൂർത്തീകരിക്കാത്ത ശില്പവേലകളാണെന്നു  മനസ്സിലാകും.  ക്ഷേത്രത്തിനെതിർവശത്തായി മറ്റൊരദ്‌ഭുതമുണ്ട്. കൃത്യമായ വൃത്താകൃതിയിൽ പാറയിൽ കൊത്തിയുണ്ടാക്കിയിരിക്കുന്ന ഒരു ജലസംഭരണി.  ഇപ്പോൾ അതിലെ ജലം വൃത്തിഹീനമാണെങ്കിലും നൂറ്റാണ്ടുകൾക്കപ്പുറത്ത്  ജനങ്ങൾക്ക്  ദാഹജലം നൽകിയിരുന്നൊരു    ജലസംഭരണി ആയിരുന്നിരിക്കാം. 




പല്ലവരാജവംശകാലത്തെ കരകൗശലവിദഗ്ധരുടെ കലാനൈപുണ്യത്തിൻ്റെയും ആത്മീയദർശനത്തിൻ്റെയും ആത്മസമർപ്പണത്തിന്റെയും നിതാന്തനിദർശനമാണ്  പാറയിൽ കൊത്തിയൊരുക്കിയ ഈ കലാനികുഞ്ജങ്ങൾ.  ഗവേഷണവിദ്യാർത്ഥികൾക്കും പുരാതനകലാപഠിതാക്കൾക്കുമൊക്കെ ഇവിടുത്തെ  സങ്കീർണ്ണവും സൂക്ഷ്മവും എന്നാൽ ഏറെ മനോഹരവുമായ ശില്പങ്ങൾ നല്ലൊരു പഠനവിഷയംതന്നെയാണ്. 

  


Sunday, August 18, 2024

ചിങ്ങപ്പുലരി ( സൃഷ്ടിപഥം നിമിഷകവി)

 ചിങ്ങപ്പുലരി ( സൃഷ്ടിപഥം നിമിഷകവി)

==========

പിറന്നിതാ  ചിങ്ങപ്പുലരി വീണ്ടും നമു-

ക്കിനിയുമാശതൻ ഹേമകാന്തിയായ് 

ദുരിതവർഷം പെയ്തൊഴിഞ്ഞ കര്ക്കടക-

വ്യസനഗാഥകൾക്കൊരു വിരാമമായ്. 

പുതിയൊരേടൊന്നു നിവർത്തിവയ്ക്കുന്നു 

കാലമിന്നു നമുക്കു മുന്നിലായ്.

എഴുതാവാനെത്ര വരികളുണ്ടതിൽ!

സഫലമാകുവാനെത്ര ദൗത്യങ്ങൾ! 

പെയ്തൊഴിഞ്ഞിടാനൊരുതുലാവര്ഷ-

മിനിയുമുണ്ടു നമുക്കുമുന്നിലായ്. 

കുളിരുപെയ്യുന്ന ശൈത്യകാലത്തി-

ന്നൊടുവിലായ്   നിറവസന്തമെത്തിടും

ഓണവും പിന്നെ  വിഷുവുമായ് സ്നേഹ-

ഗീതകങ്ങൾ നാമാലപിച്ചിടും.

നാളെയെന്നൊരു മുഗ്ദ്ധസ്വപ്നമായ്

ജീവിതത്തിന്റെ തേരുരുണ്ടുപോം.

Wednesday, August 14, 2024

മഹാബലിപുരം കാഴ്ചകൾ 1

 മഹാബലിപുരം കാഴ്ചകൾ 1 

========================

കൃഷ്ണന്റെ വെണ്ണപ്പന്ത്

******************************

ഇന്ന് മാമ്മല്ലപുരം എന്നറിയപ്പെടുന്ന മഹാബലിപുരം തമിഴ്‌നാട്ടിലെ ചെങ്കൽപ്പട്ടുജില്ല(പഴയ കാഞ്ചീപുരം ജില്ല)യിലെ ഒരു തീരദേശപട്ടണമാണ്. ബംഗാൾ ഉൾക്കടലിൽ തീരത്തെ ഈ കൊച്ചുപട്ടണം വിസ്മയകരമായ വാസ്തുഭംഗിയുള്ള  പുരാതനക്ഷേത്രങ്ങളാലും മറ്റു  ശിലാനിർമ്മിതികളാലും സമ്പന്നമാണ്. മനുഷ്യനിർമ്മിതമായ ശിലാത്ഭുതങ്ങൾപോലെതന്നെ, അല്ലെങ്കിൽ അതിനേക്കാളുപരിയായി നമ്മേ അമ്പരപ്പിക്കുന്നൊരു  പ്രകൃതിവിസ്മയമുണ്ടിവിടെ. അതാണ് 'കൃഷ്ണന്റെ വെണ്ണപ്പന്ത് ' എന്ന ഓമനപ്പേരിലുള്ള ഒരു വലിയ ശിലാഖണ്ഡം.

( 'വാനിറയ് കൽ' - സ്വർഗ്ഗത്തിൽനിന്നുള്ള കല്ല്' എന്നാണ് തദ്ദേശീയർ ഈ പാറയെ വിളിക്കുന്നത്.)



കൃഷ്ണനുമായോ വെണ്ണയുമായോ പന്തുമായോ ഈ പാറക്കഷണത്തിനു ഒരു ബന്ധവുമില്ല. Krishna 's Butter Ball എന്നത്  1969 ൽ ശ്രീമതി ഇന്ദിരാഗാന്ധി ഇവിടം സന്ദർശിച്ചപ്പോൾ നൽകിയ പേരാണെന്ന്  ഗൈഡ് പറയുന്നു.  അതിവിശാലമായ ഒരു പാറക്കെട്ടിന്റെ അല്പം  ചരിഞ്ഞ പ്രതലത്തിൽത്തൊട്ടുനിൽക്കുന്ന മറ്റൊരു ഭീമൻ കല്ല്. ഏകദേശം 250 ടൺ ഭാരവും  ആറുമീറ്ററിലധികം  ഉയരവും 5 മീറ്ററിനുമേൽ  വീതിയുമുള്ള  ഈ പാറക്കഷണം  പാറക്കെട്ടിന്റെ ചരിവിൽ കേവലം  നാലുചതുരശ്രയടി സ്ഥലത്താണ് നിലകൊള്ളുന്നത്.    ഒന്ന് തള്ളിയാൽ  അത് താഴേക്കുരുണ്ടുപോരുമല്ലോ എന്നുതോന്നും. പക്ഷേ സഹസ്രാബ്ദങ്ങളായി ഇതിവിടെത്തന്നെയുണ്ട്. കാലാകാലങ്ങളായി ഇതിനെയൊന്ന്  തള്ളിയിടാൻ പലരും  ശ്രമിച്ചുപരാജയപ്പെട്ടതുമാണ്. സുനാമിയോ ഭൂകമ്പമോ കൊടുംകാറ്റോ ഒന്നും ഇതിനെ അണുവിട ചലിപ്പിച്ചിട്ടില്ല. 


 പലഭാഗങ്ങളിൽനിന്നു നോക്കുമ്പോൾ ഈ പാറക്കഷണത്തിനു വ്യത്യസ്തമായ ആകൃതിയാണ്. ചരിഞ്ഞുകിടക്കുന്ന പാറക്കെട്ടിന്റെ  നേരെ താഴെനിന്ന് നോക്കിയാണത്‌ ഗോളാകൃതിയിൽ കാണുന്ന ഈ വെണ്ണപ്പന്ത്. ഇടതുഭാഗത്തുചെന്നു നോക്കിയാണത്‌ ഉന്നക്കായയുടെ ആകൃതിയിലായിരിക്കും. ചരിവിന്റെ മുകള്ഭാഗത്തു പോയി വലതുഭാഗത്തുനിന്നു നോക്കിയാൽ മുറിഞ്ഞു കിടക്കുന്നൊരു തള്ളവിരൽപോലെ തോന്നും. മറ്റുചില ഭാഗങ്ങളിൽനിന്ന് നോക്കിയാൽ നിയതാമായോരാകൃതിയില്ലാത്ത ഒരു വലിയ പാറക്കഷണം. ഇതിരിക്കുന്ന പാറച്ചെരിവാകട്ടെ വളരെ മിനുസമുള്ളതാണ്. കണ്ടാൽ വളരെ പരുക്കനായ പ്രതലമെന്നു തോന്നുമെങ്കിലും നടന്നുകയറിയാൽ വഴുതിവീഴുമെന്നുറപ്പാണ്. കൃത്യമായി രൂപപ്പെടുത്തിയ പാതയിലൂടെ മാത്രമേ കയറാവൂ. അവിടെ,  പാറയെ തള്ളിയിടാൻ ശ്രമിക്കുന്നവരെയും താങ്ങായി നിൽക്കുന്നവരെയും ഇത്തിരിത്തണലിൽ വിശ്രമിക്കുന്നവരെയുമൊക്കെ നമുക്ക് കാണാം. മഹാബലിപുരത്തെത്തുന്ന സഞ്ചാരികളെ ഹഠാദാകര്ഷിക്കുന്നൊരു കാഴ്ചയാണിത്.


ഈ ആഗ്നേയശിലാഖണ്ഡം ഇത്തരത്തിൽ രൂപപ്പെട്ടതിന്റെ യഥാർത്ഥകാരണം ഇന്നും അജ്ഞാതമാണ്. ഭക്തർ കൃഷ്ണനെയും മഹാദേവനെയുമൊക്കെ ഈ പാറത്തുണ്ടിനോട് ബന്ധപ്പെടുത്തി പല കഥകളും പറയുന്നുണ്ടെങ്കിലും അതിനേക്കാൾ വിശ്വസനീയമായത് മറ്റു രണ്ടു വാദങ്ങളാണ്. 

1 . ഒരു വലിയ പാറയിൽ സൂര്യതാപത്താലോ ജലപാതത്താലോ കാറ്റിനാലോ  നിരന്തരമായ ശിലാശോഷണം നടന്നു ഈ രൂപത്തിലായതാവാം. സമാനമായ ശിലാരൂപമാറ്റങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കാണാൻ കഴിയുമെന്നുള്ളതും ഈ വാദത്തിനു ഉപോല്ബലകമാക്കുന്നു. 


2 . പുരാതനകാലത്ത് ഈ ഭാഗങ്ങളിൽ ധാരാളം ശിലാനിർമ്മിതികൾ ഉണ്ടായിരുന്നതായിക്കാണം. മുകളിൽനിന്നു കൊത്തുപണിചെയ്തുതുടങ്ങി താഴേയ്ക്കുകൊണ്ടുവന്നു ക്ഷേത്രങ്ങളും ശില്പങ്ങളും ഉണ്ടാക്കിയിരുന്ന രീതിയായിരുന്നു അന്ന് നിലനിന്നിരുന്നത്. ഒരുപക്ഷേ ഈ ശിലയിലും അത്തരത്തിലുള്ള ശില്പവേല തുടങ്ങിവെച്ചതായിരിക്കാം. ഏതോ കാരണത്താൽ അതു മുഴുമിക്കാനാവാതെ ഇങ്ങനെ  അവശേഷിച്ചതാവാം. 


എന്തായാലും ഭൂഗുരുത്വബലത്തിന്റെ സവിശേഷമായൊരുദാഹരണവുമാണ് ഈ വെണ്ണപ്പന്ത്. പാറക്കഷണത്തിന്റെ ആകൃതിയും അതിരിക്കുന്ന പാറക്കെട്ടിന്റെ ചെരിവും ഇവയുടെ പ്രതലങ്ങൾ തമ്മിലുള്ള ഘർഷണബലവും അതിനു സഹായകമാകുന്നുണ്ടാവാം.  ചോഴരാജാവായിരുന്ന രാജരാജചോളനു തഞ്ചാവൂർപ്പാവ നിർമ്മിക്കാൻ പ്രചോദനമായത് ഈ പാറയാണെന്നും പറയപ്പെടുന്നു. (ഈ പാവകൾ എങ്ങനെ വെച്ചാലും, കിടത്തിയാൽപോലും നിവർന്നു നേരെനിൽക്കും.) 



ഏഴാം നൂറ്റാണ്ടിൽ ഇവിടം ഭരിച്ചിരുന്ന പല്ലവരാജാവ് നരസിംഹവർമ്മൻ ആനകളുടെ സഹായത്താൽ    ഈ പാറയെ ഇളക്കിമാറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി. പിന്നീടും പല കാലങ്ങളിലായി  പല ഭരണാധികാരികളും   ഇതേ ശ്രമംനടത്തി പരാജിതരായി. ബ്രിട്ടീഷുകാരും വിട്ടുകൊടുത്തില്ല.  1908-ൽ അന്നത്തെ മദ്രാസ് ഗവർണർ ആർതർ ഹാവ്‌ലോക്ക് ഏഴ് ആനകളെ ഉപയോഗിച്ച് അതിനെ  ഇളക്കാൻ    ശ്രമിച്ചെങ്കിലും  ഒന്നനക്കാൻ പോലും കഴിഞ്ഞില്ലത്രേ! 

 

കഥകളും കാര്യങ്ങളും എന്തൊക്കെയായാലും  ഒരിക്കൽ ഈ വെണ്ണപ്പന്തിനെ കണ്ടവർ ഒരുകാലവും ഈ കാഴ്ച മറക്കില്ലെന്നുറപ്പാണ്.